ലോകം തന്നെ കൈകോർക്കുകയാണ് വയനാടിനായി. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ തങ്ങളുടെ സമ്പാദ്യം വയനാടിനെ തുന്നിച്ചേർക്കാനായി സമ്മാനിക്കുകയാണ്. രണ്ട് ഗ്രാമിന്റെ പൊന്ന് വരെ വിറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നവരുണ്ട്. സ്കൂൾ കുട്ടികളും ഉദാരമായി സംഭാവന നൽകുന്നുണ്ട്. കാലങ്ങളായി സൈക്കിളും കളിപ്പാട്ടവുമൊക്കെ വാങ്ങാനായി ഉറുമ്പ് സ്വരൂകൂട്ടും പോലെ കരുതിവച്ചതെല്ലാം സന്മനസോടെ സംഭവാന ചെയ്യുകയാണ്. പത്തനംതിട്ടയിൽ നിന്ന് പിഞ്ചു ബാല്യം പക്വതയിലേക്കെത്തിയ മനോഹരമായ സംഭവം പങ്കുവയ്‌ക്കുകയാണ് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ.
അഞ്ചാം ക്ലാസുകാരി ശ്രേയ ശ്രീരാജ്, എൽകെജി വിദ്യാർത്ഥിനി അനേയ അജിത്തും നമുക്ക് മാതൃകയാകുന്നുവെന്ന് കളക്ടർ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അനേയ കുടുക്ക പൊട്ടിച്ച തുകയാണ് ദുരിതാശ്വാസത്തിലേക്ക് നൽകിയത്. ശ്രേയ രണ്ട് ഗ്രാം വരുന്ന സ്വർണ്ണ കമ്മൽ വിറ്റു കിട്ടിയ 12,000 രൂപയാണ് സംഭവാന നൽകിയത്. സ്നേഹത്തിന്റെയും മാനവികതയുടെയും മാതൃകകളാകുകയാണ് കുരുന്നുകൾ. താഴ്ന്നു പോയവരെ കൈ പിടിച്ചുയർത്തുന്ന കാഴ്ചകളാണ് എങ്ങുമെന്നും തോരാതെ പെയ്യുന്ന മഴ പോലെ വയനാട്ടിലേക്ക് സഹായ ഹസ്തങ്ങൾ നീളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവർക്കുമൊപ്പമുള്ള ചിത്രവും കളക്ടർ കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
പത്തനംതിട്ട കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്..
ഈ നാട് വീണ്ടും വീണ്ടും എന്നെ അദ്‌ഭുതപ്പെടുത്തുകയാണ്. മൂന്നു ദിവസമായി നമ്മുടെ നാട് കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് സാക്ഷിയായിരിക്കുകയാണ്. ആർത്തു കരയാൻ പോലും കഴിയാതെ മരവിച്ചിരിക്കുന്ന മനുഷ്യ ജീവിതങ്ങളെ നമുക്ക് കാണാൻ കഴിഞ്ഞു. തന്റെ പ്രിയപ്പെട്ടവരെ വേദനയോടും ഭീതിയുടെയും കാത്തിരിക്കേണ്ട അവസ്ഥ. ഇത്തരം സാഹചര്യങ്ങളിൽ പകച്ചു നിന്നതല്ല നമ്മുടെ നാടിന്റെ ചരിത്രം. താഴ്ന്നു പോയവരെ കൈ പിടിച്ചുയർത്തുന്ന കാഴ്ചകളാണ് നാം കണ്ടത്.
വയനാടിന്റെ നൊമ്പരത്തെ ഓരോ മലയാളിയും തന്റെ നൊമ്പരമായി കാണുന്നു. തോരാതെ പെയ്യുന്ന മഴ പോലെ വയനാട്ടിലേക്ക് സഹായ ഹസ്തങ്ങൾ നീളുന്നു. നമ്മുടെ ജില്ലയിലെ കുരുന്നുകളും ഈ പോരാട്ടത്തിന്റെ കണ്ണികളാണ്. അഞ്ചാം ക്ളാസുകാരി ശ്രെയ ശ്രീരാജ്, എൽ കെ ജി വിദ്യാർത്ഥിനി അനേയ അജിത്തും നമുക്ക് മാതൃകയാകുന്നു. വയനാട്ടിൽ കരഞ്ഞവരുടെ കണ്ണീർ സ്വന്തം കണ്ണീരായി കാണാൻ നമ്മുടെ കുരുന്നുകൾക്ക് കഴിഞ്ഞു.
പുന്നക്കാട് മല്ലപ്പുഴശ്ശേരി സ്വദേശികളായ അജിത് കുമാർ ഗ്രീഷ്മ ദമ്പതികളുടെ മകളായ അനേക അജിത് തന്റെ കുടുക്ക പൊട്ടിച്ച ദുരിതാശ്വാസത്തിലേക്ക് നൽകിയ തുകയും വയനാട്ടിലേ തന്റെ സഹജീവിയുടെ കണ്ണീരൊപ്പാൻ നൽകിയ പാവയും മനുഷ്യത്വത്തിന്റെ പുതു നാമ്പുകൾ നമ്മിൽ വിടർത്തുന്നു.
അതുപോലെ തന്നെ മരണപ്പെട്ട മുൻ സൈനികന്റെ മകളായ പത്തനംതിട്ട വലഞ്ചുഴി സ്വദേശിനിയായ ശ്രെയ ശ്രീരാജ് തന്റെ രണ്ട് ഗ്രാം വരുന്ന സ്വർണ്ണ കമ്മൽ വിറ്റു കിട്ടിയ പണ്ട്രണ്ടായിരം രൂപ സംഭവനയായി നൽകിയപ്പോൾ പിഞ്ചു ബാല്യം പക്വതയിലേക്കെത്തിയ മനോഹര കാഴ്ച നമുക്ക് കാണാൻ കഴിഞ്ഞു. പത്തനംതിട്ട അമൃത വിദ്യാലയത്തിലെ ശ്രെയയും കൊഴഞ്ചേരി മുളമൂട്ടിൽ സെൻട്രൽ സ്കൂളിലെ അനേകയും നമ്മുടെ മുന്നിൽ വലിയ മാതൃകകൾ ആവുകയാണ്. സ്നേഹത്തിന്റെയും മാനവികതയുടെയും മനോഹര മാതൃകകൾ.















