ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സ്കൂളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. ഭീഷണി സന്ദേശത്തിനുപിന്നിൽ സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ 14 കാരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സ്കൂളിൽ പോകാൻ താൽപര്യമില്ലാത്തതിനാലാണ് വ്യാജ ഇമെയിൽ സന്ദേശം അയച്ചതെന്ന് ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.
ദക്ഷിണ ഡൽഹിയിലെ കൈലാഷ് കോളനിയിലുള്ള സമ്മർ ഫീൽഡ് സ്കൂളിൽ കഴിഞ്ഞ ദിവസമാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻതന്നെ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും സ്കൂളിലെ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. സ്കൂൾ പരിസരം ബോംബ് സ്ക്വാഡ് എത്തി പരിശോധിക്കുകയും ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ 12.30നാണ് ഇമെയിൽ ലഭിച്ചത്. എന്നാൽ, രാവിലെ സ്കൂൾ തുറന്നതിന് ശേഷമാണ് ഇമെയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഭീഷണി യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്നതിനായി വിദ്യാർത്ഥി മറ്റ് രണ്ട് സ്കൂളുകളുടെ പേരും സന്ദേശത്തിൽ സൂചിപ്പിച്ചിരുന്നു. ഭീഷണി വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശത്തിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം നടത്തിയത്. ഇതിലാണ് വിദ്യാർത്ഥി തന്നെയാണ് പിന്നിലെന്ന് വ്യക്തമായത്.















