ഷിരൂർ : കർണാടകയിലെ അങ്കോളയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ.
തെരച്ചിൽ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് പ്രതികൂല കാലാവസ്ഥ തടസ്സമായത്.
ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതോടെയാണ് തെരച്ചിൽ വീണ്ടും പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.എന്നാൽ ഇന്നലെ രാത്രി മുതൽ മഴ ശക്തമായതോടെ അടിയൊഴുക്ക് വീണ്ടും കൂടിയിട്ടുണ്ട്.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ഷിമോഗ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുടക്, ചിക്കമംഗളൂരു, ബെൽഗാം എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ തെരച്ചിൽ നിലച്ച സ്ഥിതിയാണ്.
മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മല്‍പെ ഇന്ന് എത്തി പുഴയില്‍ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും തെരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല.















