ന്യൂഡൽഹി: മദ്യനനയ കുംഭകോണ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഉപാധികളോടെയാണ് സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബി.ആർ.ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 18 മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് സിസോദിയക്ക് ജാമ്യം കിട്ടുന്നത്.
കോടതിയിൽ 10 ലക്ഷം രൂപ കെട്ടിവയ്‌ക്കണം. പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നും എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സാക്ഷികളെ യാതൊരുവിധത്തിലും സ്വാധീനിക്കരുതെന്നും പ്രത്യേക നിർദ്ദേശം കോടതി നൽകി.
മദ്യനയ അഴിമതിക്കേസിൽ 2023 ഫെബ്രുവരി 26-നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് അതേവർഷം മാർച്ച് 9ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിന് ശേഷം ഫെബ്രുവരി 28-ന് ഉപമുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. രണ്ട് കേസുകളിലുമാണ് ഇന്ന് ജാമ്യം ലഭിച്ചത്.















