ബെംഗളൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിൽ 2 ദിവസത്തിനകം തീരുമാനം. ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു. നേവിയുമായി ആലോചിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
നിലവിൽ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. ഇത് 2 നോട്ട് വേഗതയിൽ ആയാൽ ദൗത്യം ആരംഭിക്കാം. കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാർവാർ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും തമ്മിൽ സംസാരിച്ച് തെരച്ചിൽ രീതി ആലോചിക്കുമെന്നും എകെഎം അഷ്‌റഫ് എംഎൽഎ വ്യക്തമാക്കി.
അര്‍ജുനായുള്ള തിരച്ചില്‍ 14-ാം ദിവസം താത്കാലികമായി അവസാനിപ്പിച്ചിരുന്നു.. കാലാവസ്ഥ അനുകൂലമായാല്‍ ദൗത്യം പുനഃരാരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്.















