ബെംഗളൂരു ; ഓമനിക്കാൻ ആഗ്രഹിച്ച കുഞ്ഞിനെ ഒരു നോക്ക് കണ്ട് സിഞ്ചന മടങ്ങി . നിമിഷങ്ങൾക്കുള്ളിൽ അമ്മയ്‌ക്കരികിലേയ്‌ക്ക് ആ പിഞ്ചോമനയും മടങ്ങി . ഒൻപത് മാസം ഗർഭിണിയായിരുന്ന സിഞ്ചനയ്‌ക്ക് ബെംഗളൂരു നെലമംഗല മേഖലയിൽ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത് . ശിവഗഞ്ചിലെ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിഞ്ചന.
മുന്നിൽ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ സിഞ്ചനയുടെ ഭർത്താവും പെട്ടെന്ന് ബ്രേക്ക് ചെയ്ത് സ്കൂട്ടർ നിർത്തി.എന്നാൽ തൊട്ട് പിന്നാലെ മണൽ കയറ്റി വന്ന ട്രക്ക് ഇവരുടെ സ്കൂട്ടറിനെ ശക്തിയായി ഇടിച്ചു തെറിപ്പിയ്‌ക്കുകയായിരുന്നു. റോഡിൽ വീണ സഞ്ചന ട്രക്കിനടിയിൽപ്പെട്ടു . അപകടത്തിന്റെ ആഘാതത്തിനിടെ സഞ്ചന റോഡിൽ തന്നെ പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞ് ഉടൻ തന്നെ മരിച്ചു. സംഭവം നടന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷം യുവതിയും മരിച്ചു.
ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു . ഓഗസ്റ്റ് 17നാണ് സഞ്ചനയുടെ പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.















