മുംബൈ: മുംബൈ ഭീകരാക്രമണക്കേസിൽ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ എത്രയും വേഗം ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് നയൻത് സർക്യൂട്ടിലെ യുഎസ് അപ്പീൽ കോടതി. ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് നീക്കം. ഇന്ത്യയ്‌ക്ക് കൈമാറുന്നതിനെതിരെ റാണ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി.
കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ശരിവച്ച് കൊണ്ടാണ് റാണയെ ഇന്ത്യയ്‌ക്ക് കൈമാറാമെന്ന് യുഎസ് അപ്പീൽ കോടതി വ്യക്തമാക്കിയത്. തഹാവൂർ റാണയ്‌ക്ക് മേൽ ചുമത്തപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ പരിധിക്കുള്ളിൽ വരുന്നതാണെന്ന് പാനൽ വ്യക്തമാക്കി. പാക് ഭീകരസംഘടനയ്‌ക്ക് റാണ സഹായം നൽകിയതിന് തെളിവുകൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. റാണ കുറ്റക്കാരനാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ ഇന്ത്യ കൈമാറിയിട്ടുണ്ടെന്നും മിലൻ ഡി സ്മിത്ത്, ബ്രിഡ്ജറ്റ് ബേഡ്, സിഡ്നി ഫിറ്റ്സ്വാട്ടർ എന്നിവരടങ്ങിയ പാനൽ വ്യക്തമാക്കി.
2008 നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009ലാണ് ഇയാൾ അറസ്റ്റിലാകുന്നത്. സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയോടൊപ്പം ചേർന്ന് പാക് ഭീകര സംഘടനകളായ ലഷ്‌കർ ഇ ത്വയ്ബ, ഹർക്കത്തുൽ മുജാഹിദ്ദീൻ എന്നിവയ്‌ക്കായി മുംബൈയിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിലാണ് ഇയാൾ അന്വേഷണം നേരിടുന്നത്. റാണയെ ഇന്ത്യയ്‌ക്ക് വിട്ടുകിട്ടിയാൽ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷ.
169 പേരുടെ മരണത്തിനും 239 പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ ഭീകരാക്രമണത്തിൽ തഹാവൂർ റാണയുടെ പങ്ക് വ്യക്തമാണെന്ന് കാലിഫോർണിയയിലെ കോടതി വ്യക്തമാക്കിയിരുന്നു. മുംബൈ ഭീകരാക്രമണം നടന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ ചിക്കാഗോയിലെ എഫ്ബിഐ റാണയെ അറസ്റ്റ് ചെയ്തിരുന്നു. റാണയും ഡേവിഡ് കോൾമാൻ ഹെഡ്‌ലിയും ചേർന്ന് ആക്രമണം നടത്താൻ മുംബൈയിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 15 വർഷം മുൻപ് ചിക്കാഗോയിൽ ട്രാവൽ ഏജൻസി നടത്തി വരികയായിരുന്നു ഇയാൾ. തീവ്രവാദ ഗൂഢാലോചനയിൽ പങ്കാളിയായെന്ന കുറ്റമാണ് റാണയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ഈ വിധിക്കെതിരെയും അപ്പീൽ പോകാനുള്ള അവസരം റാണയ്‌ക്കുണ്ട്.















