കൊൽക്കത്തയിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ഇതിനുപിന്നാലെ ഇരയ്‌ക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പ്രമുഖർ ഉൾപ്പെടെയുള്ളവരാണ് രംഗത്തത്തിയത്. രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമ്പോൾ ഡോക്ടറുടെ കൊലപാതകത്തിൽ ശക്തമായി അപലപിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക കെ. എസ്. ചിത്രയും. കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും നിർഭയ സംഭവത്തെക്കാൾ ഭീകരമാണെന്നും ഫെയ്‌സ്ബുക്കിൽ കുറിച്ചു.
” കൊൽക്കത്തയിൽ പ്രതിഷേധം കത്തിപ്പടരുകയാണ്. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തെ കുറിച്ചും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഓരോ ഇന്ത്യക്കാരനും നാണം കൊണ്ട് മുഖം മറയ്‌ക്കണം. വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന നിർഭയ സംഭവത്തെക്കാൾ ഭീകരമാണിത്. കേസ് അന്വേഷണത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. വേർപിരിഞ്ഞ ആത്മാവിന് മുന്നിൽ തല കുനിച്ച് ഞാൻ പ്രാർത്ഥിക്കുന്നു.”- ചിത്ര കുറിച്ചു.
ഓഗസ്റ്റ് 9നാണ് കൊൽക്കത്തയിലെ ആശുപത്രിക്കുള്ളിൽ വനിതാ ഡോക്ടറുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ നിന്നും വായിൽ നിന്നും രക്തം വന്നിരുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സഞ്ജയ് റോയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് കേസ് കൊൽക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുകയായിരുന്നു. കൊലപാതകത്തെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധം കനക്കുകയാണ്.















