പ്രയാഗ്‌രാജ്: രാജ്യം നേരിടുന്ന വെല്ലുവിളി ജനസംഖ്യാ വർദ്ധനവാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻആർ നാരായണമൂർത്തി. അടിയന്തരാവസ്ഥ ക്കാലം മുതൽ ഇന്ത്യക്കാർ ജനസംഖ്യാ നിയന്ത്രണത്തിൽ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് മൂർത്തിയുടെ പരാമർശം.
ജനസംഖ്യ, പ്രതിശീർഷ ഭൂമി ലഭ്യത, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥക്കാലം മുതൽ, ജനസംഖ്യാ നിയന്ത്രണത്തിൽ ഇന്ത്യക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. ഇത് നമ്മുടെ രാജ്യത്തെ സുസ്ഥിരമാക്കുന്നതിന് വെല്ലുവിളി ഉയർത്തുന്നു. താരതമ്യപ്പെടുത്തുമ്പോൾ, യുഎസ്, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ആളോഹരി ഭൂമി ലഭ്യത ഇന്ത്യയേക്കാൾ വളരെ കൂടുതലാണ്, അദ്ദേഹം പറഞ്ഞു.
“ഒരു യഥാർത്ഥ പ്രൊഫഷണലിന്റെ ഉത്തരവാദിത്തം രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകലാണെന്നും നാരായണ മൂർത്തി പറഞ്ഞു. ഒരു തലമുറ അടുത്ത തലമുറയുടെ ജീവിതം മെച്ചപ്പെടുത്താൻ ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടി വരും. എന്റെ പുരോഗതിക്കായി എന്റെ മാതാപിതാക്കളും സഹോദരങ്ങളും അധ്യാപകരും കാര്യമായ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്, അവരുടെ ത്യാഗങ്ങൾ വെറുതെയായില്ല എന്നതിന്റെ തെളിവാണ് ഇവിടെ മുഖ്യാതിഥിയായി വരൻ കഴിഞ്ഞത്,” അദ്ദേഹം പറഞ്ഞു.















