ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നതിനിടെ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഡൽഹിയിലെത്തി. ഇന്നലെ രാത്രിയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ഉന്നത നേതാക്കളുമായും സി വി ആനന്ദബോസ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
കൊലപാതക വിവരം ആശുപത്രി അധികൃതർ മറച്ചുവയ്‌ക്കാൻ ശ്രമിച്ചുവെന്നും, കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് സംസ്ഥാനത്ത് വലിയ പ്രതിഷേധ സമരങ്ങളാണ് ഡോക്ടർമാരുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ഗവർണർ ആശുപത്രിയിലെത്തി സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുമായി സംസാരിക്കുകയും, നീതി ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
കൊൽക്കത്ത രാജ്ഭവനിൽ രക്ഷാബന്ധൻ പരിപാടിക്കിടെ നിരവദി വനിതാ ഡോക്ടർമാർ തന്റെ കയ്യിൽ രാഖി കെട്ടിത്തന്നുവെന്നും, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം എന്ന അവരുടെ ആവശ്യങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ” ബംഗാളിൽ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. നമ്മുടെ പെൺമക്കളേയും സഹോദരിമാരേയും സംരക്ഷിക്കുമെന്നും നാം പ്രതിജ്ഞയെടുക്കണം.
സ്ത്രീകൾക്ക് സുരക്ഷിതത്വവും സന്തോഷവും പകരുന്ന ഇടമായി ഈ സമൂഹം മാറണം. എന്നാലിപ്പോൾ നമ്മുടെ സഹോദരിമാരോടുള്ള കടമ നിർവഹിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടിരിക്കുകയാണ്. ഗവർണർ എന്ന നിലയിൽ ജനങ്ങളെ സേവിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം. ഇപ്പോഴുള്ള ലക്ഷ്യം നേടുന്നതിൽ നീണ്ട യാത്ര വേണ്ടി വന്നേക്കാം. എന്നാൽ അവിടേക്ക് ഒരുമിച്ച് തന്നെ മുന്നോട്ട് പോകും. ഒടുവിൽ നമ്മൾ ലക്ഷ്യസ്ഥാനത്ത് എത്തും. ഏത് പ്രതിസന്ധിയിലും നിങ്ങളോടൊപ്പമുണ്ടാകുമെന്നും” ഗവർണർ ഡോക്ടർമാർക്ക് ഉറപ്പ് നൽകി.















