ഷിക്കാഗോ: ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ (ഡിഎൻസി) മൂന്നാം ദിനം ആരംഭിച്ചത് ‘വസുധൈവ കുടുംബകം’ എന്ന സന്ദേശത്തോടെ. ഹിന്ദു പുരോഹിതനായ രാകേഷ് ഭട്ട് ‘ഓം ശാന്തി ശാന്തി’ പ്രാർത്ഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. ഭാരതീയ സംസ്കാരത്തിന്റെ അന്തസത്ത ലോകത്തിന് പകർന്നു നൽകിയ വേദി കൂടിയായി മാറുകയായിരുന്നു യുഎസ് പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യുന്ന കൺവെൻഷൻ.
പല കാര്യങ്ങളിലും നമുക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാഷ്‌ട്രത്തിന്റെ കാര്യത്തിൽ ഐക്യം പ്രധാനമാണെന്നും അത് നന്മയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ പുരോഗതിക്കായി നമ്മുടെ മനസ് ഒരുമിച്ച് ചിന്തിക്കട്ടെ, ഹൃദയങ്ങൾ ഒന്നായി മിടിക്കട്ടെ. അത് നമ്മെ ശക്തരാക്കട്ടെ, അങ്ങനെ രാജ്യത്തിനായി ഒന്നിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിന് പിന്തുണയറിയിക്കാൻ ആയിരങ്ങളാണ് ഷിക്കാഗോയിലെ യുണെറ്റഡ് സെൻ്ററിൽ നടന്ന ചടങ്ങിലെത്തിയത്.
സത്യമാണ് നമ്മുടെ അടിത്തറയെന്നും ലോകമൊരു കുടുംബമാണെന്നും അദ്ദേഹം ഏവരെയും ഓർമിപ്പിച്ചു. അയഥാർത്ഥത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കും ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും മരണത്തിൽ നിന്ന് അനശ്വരതയിലേക്കും അത് നമ്മെ നയിക്കും. ഓം ശാന്തി ശാന്തി ശാന്തി- അദ്ദേഹം പറഞ്ഞു.
മേരിലാൻഡിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിലെ പുരോഹിതനായ ഭട്ട് ബെംഗളൂരു സ്വദേശിയാണ്. ഉഡുപ്പി അഷ്ടമഠത്തിലെ തന്റെ ഗുരുവായ പേജാവർ സ്വാമിജിയുടെ കീഴിൽ ഋഗ്വേദത്തിലും തന്ത്രസാര (മാധ്വ) ആഗമത്തിലും പരിശീലനം നേടിയ മാധ്വ പുരോഹിതനാണ് അദ്ദേഹം. ഉഡുപ്പി അഷ്ടമഠത്തിൽ ഏതാനും വർഷം പ്രവർത്തിച്ച ശേഷം ബദരീനാഥിലും സേലത്തെ രാഘവേന്ദ്ര സ്വാമി കോവിലിലും പ്രവർത്തിച്ചു. 2013 ജൂലൈയിലാണ് ശ്രീ ശ്രീ വിഷ്ണു ക്ഷേത്രത്തിന്റെ പുരോഹിതനായി ചുമതലയേൽക്കുന്നത്.















