തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിൽ അഞ്ചുദിവസത്തെ ശമ്പളം നൽകാത്ത ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വായ്പ അപേക്ഷ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ നിരസിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള എൻ. ജി. ഒ. സംഘ് ജീവനക്കാർ. പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിച്ചിട്ടുള്ള തുക സ്വന്തം ആവശ്യങ്ങൾക്ക് വായ്പയെടുക്കുന്നത് തടയുന്ന സർക്കാർ നടപടി പൗരാവകാശ ലംഘനമാണ്. സാലറി ചലഞ്ചിൽ പങ്കെടുക്കുന്നവർ മാത്രം സമ്മതപത്രം നൽകിയാൽ മതിയെന്ന് പറയുകയും മറ്റു മാർഗ്ഗങ്ങളിലൂടെ ജീവനക്കാരെ ഭയപ്പെടുത്തി സാലറി ചലഞ്ചിന്റെ ഭാഗമാക്കാനുള്ള ഗൂഢശ്രമമാണ് സർക്കാർ നടത്തുന്നതെന്നും എൻ. ജി. ഒ. സംഘ് ചൂണ്ടിക്കാട്ടി.
താല്പര്യമുള്ളവർ മാത്രം സമ്മതപത്രം നൽകിയാൽ മതിയെന്ന് സർക്കാർ ഉത്തരവിന് വിരുദ്ധമായി എല്ലാവരും സമ്മതപത്രം നൽകണമെന്ന് ഓഫീസ് മേധാവികൾ സർക്കുലർ പുറപ്പെടുവിച്ച് നിർബന്ധപൂർവ്വം ജീവനക്കാരെ സാലറി ചലഞ്ചിൽ പങ്കെടുപ്പിച്ച് സർക്കാരിന്റെയും, ഭരണാനുകൂല സംഘടനകളുടെയും പ്രീതി നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓഫീസ് മേലാധികാരികൾ ഇത്തരത്തിൽ സർക്കുലറുകൾ പുറപ്പെടുവിക്കുന്നത്. എന്നാൽ ഐ.എം. ജി. ഡയറക്ടർ പുറത്തിറക്കിയ നിർബന്ധിത സർക്കുലറിനെതിരെ ഐ. എം. ജി. ഓഫീസിൽ എൻ. ജി. ഒ. സംഘ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്ന് സർക്കുലർ പിൻവലിച്ച് പുതിയ സർക്കുലർ പുറപ്പെടുവിക്കുകയായിരുന്നു. ഇത്തരത്തിൽ നിയമവിരുദ്ധ നടപടികളിലൂടെ ജീവനക്കാരുടെ സമ്മതമില്ലാതെ ഭീഷണിപ്പെടുത്തി ശമ്പളം പിടിച്ചെടുക്കാനുള്ള ഇടതു സർക്കാർ ശ്രമം അനുവദിക്കില്ലെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ പറഞ്ഞു.















