ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇനിമുതൽ പുതിയ പെൻഷൻ പദ്ധതി. യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്നാണ് പുതിയ ഏകീകൃത പെൻഷൻ പദ്ധതിയുടെ പേര്. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഏകീകൃത പെൻഷൻ പദ്ധതിയിൽ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി (നിലവിൽ 14.5 ശതമാനം) ഉയർത്തും. 2025 ഏപ്രിൽ ഒന്നുമുതലാണ് നടപ്പാക്കുക. 23 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും.
25 വർഷം സർവീസിൽ ഇരിക്കുന്ന ആളുകൾക്ക് അവരുടെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനമെങ്കിലും പെൻഷനായി നൽകും. സർവീസ് കാലയളവ് കുറവുള്ളവർക്കാണെങ്കിൽ മിനിമം പെൻഷൻ ഉറപ്പാക്കും.
നിലവിലുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇപ്പോഴുള്ള ദേശീയ പെൻഷൻ പദ്ധതിയിൽ (National Pension Scheme – NPS) തന്നെ തുടരുകയോ പുതിയ പദ്ധതിയായ യുപിഎസിലേക്ക് മാറുകയോ ചെയ്യാം. സംസ്ഥാന സർക്കാരുകൾക്ക് യുപിഎസ് പദ്ധതിയിലേക്ക് മാറണമെങ്കിൽ അതുമാകാം.
ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രതിവർഷം 6,250 കോടി രൂപയാണ് കേന്ദ്രസർക്കാരിന് അധികമായി വേണ്ടിവരിക. എൻപിഎസ് പദ്ധതി പ്രകാരം 2004ന് ശേഷം വിരമിച്ചവർക്കും യുപിഎസിലേക്ക് മാറാൻ സാധിക്കും.















