ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാൻ ആരാണുള്ളതെന്നും സിനിമ മേഖലയിൽ വിപ്ലവം ഉണ്ടാക്കിയെന്ന് പറയുന്ന ഒരു കൂട്ടം സ്ത്രീകൾ എന്തുകൊണ്ടാണ് ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് സംസാരിക്കാത്തതെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിൽ മാത്രമല്ല, എല്ലാ മേഖലകളിലും ശുദ്ധികലിശം അനിവാര്യമാണ്. ഓരോ മേഖലയിലും ഇത്തരത്തിലുള്ള കമ്മിറ്റികൾ രൂപീകരിച്ചാൽ ഇതിന്റിരട്ടി വെളിപ്പെടുത്തലുകളുമായി സ്ത്രീകൾ രംഗത്തെത്തുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ജനംടിവിയോട് സംസാരിക്കുകയായിരുന്നു അവർ.
സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകളെ മോശമായാണ് ആളുകൾ ചിത്രീകരിക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടി പുറത്തുവരുമ്പോൾ അത്തരം അഭിപ്രായങ്ങൾ ശക്തമായികൊണ്ടിരിക്കും. ഇതിനുള്ളിൽ ഒരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്. ഇതുപോലുള്ള സംഭവങ്ങൾ നേരിടുമ്പോൾ ഉടൻ തന്നെ നടിമാർ പ്രതികരിക്കണം. അല്ലാതെ 10, 12 വർഷം കഴിയുമ്പോൾ വീണ്ടും വന്ന് പറയുകയല്ല വേണ്ടത്. അപ്പോഴപ്പോഴുള്ള പ്രശ്നങ്ങൾ പറഞ്ഞ് തന്നെ പരിഹരിക്കണമായിരുന്നു. അപ്പോൾ പറഞ്ഞിരുന്നെങ്കിൽ ഇതൊരു ഭൂതത്തെ പോലെ വളർന്ന് പന്തലിക്കില്ലായിരുന്നു.
കഴിവാണ് ഒരാൾക്ക് അവസരം നൽകുന്നത്, ഓരോരുത്തർക്കും ശുദ്ധികലശം ആവശ്യമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ശുദ്ധികലശം വേണം. സിനിമാ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവന്നത് ഡബ്ല്യൂസിസി അല്ല. അവർക്ക് അവരുടേതായ ഒരുപാട് കുഴപ്പങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെ കുറിച്ച് എന്തുകൊണ്ടാണ് ഡബ്ല്യൂസിസി പ്രതികരിക്കാത്തത്. സമൂഹമാദ്ധ്യമത്തിൽ ഒരു വരി എഴുതിയത് കൊണ്ട് ഇവിടെ ഒന്നും ഉണ്ടാകില്ല.
ഡബ്ല്യൂസിസി ഒരു കൂട്ടായ്മ മാത്രമാണ്. സംഘടനയായിട്ട് പോലും അവർ അത് രജിസ്റ്റർ ചെയ്തിട്ടില്ല. അതിനൊരു പ്രസിഡന്റില്ല, സെക്രട്ടറിയില്ല. ഒന്നിനും ഒരു വ്യക്തതയില്ലാത്ത കൂട്ടായ്മയാണിത്. അവരാണ് ആദ്യത്തേയും അവസാനത്തേയും പരിഷ്കർത്താക്കൾ എന്ന് പറയുന്നതിനോട് എനിക്ക് ഒരു യോജിപ്പുമില്ലെന്നും ഭാഗ്യലക്ഷ്മി ജനംടിവിയോട് പറഞ്ഞു.