ബോയിംഗ് സ്റ്റാർലൈനർ പേടകം സെപ്റ്റംബർ ആറിന് ഭൂമിയിലേക്ക് തിരികെയെത്തിക്കാനൊരുങ്ങുകയാണ് നാസ. എന്നാൽ അതിൽ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറുമുണ്ടാവില്ലെന്ന് നാസ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും 2025 ഫെബ്രുവരിയിൽ സ്പേസ്എക്സിന്റെ ഡ്രാഗൺ ക്രൂ പേടകത്തിലാകും ഭൂമിയിലെത്തുക. വാതക ചോർച്ചയും സാങ്കേതിക തകരാറും മാത്രമല്ല നാസയെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത് എന്നതാണ് വാസ്തവം.
മുൻകാല പിഴവുകളും രണ്ട് സ്പേസ് ഷട്ടിൽ ദുരന്തങ്ങളുമാണ് നാസയെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതും യാത്രികരുടെ തിരിച്ചുവരവിൽ ആശങ്കയാകുന്നതും. 1986 ജനുവരിയിൽ ബഹിരാകാശ പേടകം പൊട്ടിത്തെറിച്ച് 14 ബഹിരാകാശ സഞ്ചാരികൾ മരിച്ച സംഭവവും 2003 ഫെബ്രുവരിയിൽ ഇന്ത്യൻ വംശജ കൽപന ചൗള ഉൾപ്പടെ ആറ് പേരുടെ മരണത്തിനിടയക്കിയ കൊളംബിയ അപകടവുമാണ് നാസയെ കടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. ഈ ദുരനുഭവങ്ങളുടെ കയ്പേറിയ പാഠങ്ങൾ ഉൾക്കൊണ്ടാണ് നാസ ബഹിരാകാശ യാത്രികരെ പ്രത്യേക പേടകത്തിൽ എത്തിക്കുന്നത്.
ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗള ഉൾപ്പടെയുള്ള സംഘത്തിന്റെ STS-107 ദൗത്യം പരാജയപ്പെട്ടത് നാസയ്‌ക്ക് വൻ തിരിച്ചടിയായി. ബഹിരാകാശ മേഖലയിൽ വൻ തിരിച്ചടി നേരിട്ടതോടെ വളരെ ശ്രദ്ധയോടെ മാത്രമായിരുന്നു പിന്നീടുള്ള നാസയുടെ ഓരേ നീക്കവും.
17 ദിവസത്തെ ദൗത്യമായിരുന്നു STS-107. 2003 ജനുവരി 16-ന് നാസയുടെ പേടകം ബഹിരാകാശത്തേക്ക് കുതിച്ചു. 80-ലധികം അന്താരഷ്‌ട്ര തലത്തിലുള്ള പരീക്ഷണങ്ങൾ ഉൾപ്പടെ നടത്തുക ലക്ഷ്യമിട്ടാണ് സംഘം പുറപ്പെട്ടത്. മിഷൻ സ്പെഷ്യലിസ്റ്റായിരുന്നു കൽപന. ദൗത്യം വിചാരിച്ചത് പോലെ ശുഭമായി പൂർത്തീകരിക്കാൻ ഏഴംഗ സംഘത്തിന് സാധിച്ചു. മടക്ക യാത്രയിലാണ് അപ്രത്യക്ഷമായി മരണം കവർന്നത്. പേടകം ഭൂമിയിൽ പതിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കേയാണ് അപകടമുണ്ടായത്. ഷട്ടിൽ ഓർബിറ്ററിലുണ്ടായ തകരാറാണ് യുഎസിലെ കെന്നഡി സ്‌പേസ് സെൻ്ററിൽ കൊളംബിയ പേടകം തൊടുന്നതിന് മുൻപ് അപകടത്തിൽ പെടാൻ കാരണം.
മണിക്കൂറിൽ ഏകദേശം 12,500 മൈൽ വേഗതയിൽ വടക്കൻ ടെക്സിലൂടെ ഏകദേശം 2,03,000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെ പേടകവുമായുള്ള ബന്ധം നാസയ്‌ക്ക് നഷ്ടപ്പെട്ടു. 12 മിനിറ്റുകൾക്ക് ശേഷം മിഷൻ കൺട്രോളർക്ക് ഫോൺ കോളെത്തി. പിന്നീട് പേടകം തകർന്നതായി നാസ സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് മാസത്തോളം അന്വേഷണം നടത്തി. നാല് മാസത്തോളമെടുത്താണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടടെുത്തത്. 1962 മാര്‍ച്ച് 17-ന് ഹരിയാനയിലെ കര്‍ണാലിലാണ് കല്‍പനയുടെ ജനനം.
പേടകത്തിന്റെ 83,000-ത്തിലേറെ കഷ്ണങ്ങളാണ് ടെക്സാസിൽ നിന്ന് കണ്ടെത്തിയത്. ഇന്ത്യൻ സ്വപ്നം ആകാശത്ത് പൊലിഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ബഹിരാകാശത്ത് നിന്ന് മനുഷ്യനെ തിരികെ എത്തിക്കുന്നത് ഇന്നും വളരെ അപകടകരമാണെന്നും അതീവ ശ്രദ്ധയോടെ അല്ലെങ്കിൽ ജീവന് പോലും ഭീഷണിയാണെന്ന് നാസയുടെയും ഇസ്രോയുടെയും മേധാവിമാരും പറയുന്നു.