തിരുവനന്തപുരം: പീഡന പരാതിയിൽ സിനിമയിൽ നിന്നുള്ള ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നിവിൻ പോളി ക്രൈംബാഞ്ച് എഡിജിപിക്ക് എച്ച്. വെങ്കിടേഷിന് പരാതി നൽകി. ക്രൈംബാഞ്ച് ആസ്ഥാനത്ത് നേരിട്ട് എത്തിയാണ് പരാതി സമർപ്പിച്ചത്.
തനിക്കെതിരെ പുറത്ത് വന്ന പീഡനാരോപണം കെട്ടിച്ചമച്ചതാണെന്ന് നിവിൻ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ താൻ നിരപരാധിയാണ്. ഈ പരാതിയുടെ ഉത്ഭവം സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. സിനിമ മേഖലയിലുള്ളവർ കേസിന് പിന്നിൽ പ്രവർത്തിച്ചുണ്ടെന്ന് സംശയിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ നിരവധി പേർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് നിവിൻ പോളിക്കെതിരായി പീഡന പരാതിയാണ്. 2023 ഡിസംബർ 15,16 തീയതികളിൽ നടൻ ഗൾഫിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്നാണ് നേര്യമംഗലം സ്വദേശിനിയുടെ ആരോപണം. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളുടെ മുന്നിലെത്തിയ നടൻ പരാതി കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടിരുന്നു. നടൻ ഈ ദിവസങ്ങളിൽ നാട്ടിലാണെന്ന തെളിവുകളും പുറത്ത് വന്നിരുന്നു.















