ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം അംഗീകാരം നൽകിയത് 15 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിവസത്തെ റിപ്പോർട്ട് കാർഡ് പുറത്തിറക്കി സംസാരിക്കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. കൃഷി മുതൽ സെമി കണ്ടക്ടർ വരെ, സർവ്വ മേഖലകളേയും ഉൾക്കൊള്ളുന്ന വികസന നയമാണ് മൂന്നാം മോദി സർക്കാരും പിന്തുടരുക എന്നതിന്റെ വ്യക്തമായ സൂചനയാണ് ആദ്യ 100 ദിനങ്ങൾ നൽകിയത്.
മോദി 3.0 യുടെ റിപ്പോർട്ട് കാർഡ് ചുരുക്കത്തിൽ
- അടിസ്ഥാന സൗകര്യ വികസനം: 15 ലക്ഷം കോടിയിൽ 3 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ നീക്കി വെച്ചത്. 49,000 കോടി രൂപ ചെലവിൽ 25,000 ഗ്രാമങ്ങളെ പ്രധാന റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടും. രാജ്യത്തുടനീളമുള്ള പ്രധാന റോഡുകളുടെ വികസത്തിനായി 56,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് അമിത് ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
- ലോകോത്തര തുറമുഖം: മോദി സർക്കാർ 100 ദിവസം പിന്നിടുമ്പോൾ രാജ്യത്തിന് പുതിയ തുറമുഖത്തിന്റെ നിർമാണവും ആരംഭിച്ചു. മഹാരാഷ്‌ട്രയിലെ വാധ്വാനിൽ നിർമിക്കുന്ന തുറമുഖം ലോകത്തെ മികച്ച 10 തുറമുഖങ്ങളിൽ ഇടം പിടിക്കും.
- പിഎം ഇ- ബസ് സേവയും പിഎം ഇ-ഡ്രൈവും : ബസുകൾ, ആംബലുൻസുകൾ, ട്രാക്കുകൾ എന്നിവയുൾപ്പെടെ ഇലട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 14,335 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. 10,900 കോടി രൂപ അടങ്കലുള്ള പിഎം ഇ-ഡ്രൈവ്, 3,435 കോടി രൂപയിൽ പിഎം-ഇബസ് സേവാ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. ഇതിന് പുറമേ നിരവധി ഉപപദ്ധതികളും മേഖലയിൽ നടപ്പാക്കും. പുതിയ സംരംഭമായ ഇ-ആംബുലൻസുകൾക്കും ഇ-ട്രക്കുകൾക്കുമായി 500 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്.
- വ്യവസായം: മേക്ക് ഇൻ ഇന്ത്യ, പ്രൊഡക്ഷൻ ഇൻസെന്റീവ് ലിങ്ക് പൊലുള്ള നിരവധി പദ്ധതികളിലൂടെ രാജ്യത്തെ വ്യവസായ മേഖലയ്‌ക്ക് പുത്തൻ ദിശബോധമാണ് പത്ത് വർഷം കൊണ്ട് മോദി സർക്കാർ ഉണ്ടാക്കിയത്. അതിന്റെ തുടർച്ചയാണ് മൂന്നാം മോദിയുടെ വ്യവസായിക നയവും. പാലക്കാട് ഉൾപ്പെടെ 12 പുതിയ വ്യവസായ സ്മാർട്ട് സിറ്റികൾക്കുള്ള അന്തിമ അനുമതി ഇതിൽ ഒന്ന് മാത്രമാണ്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ (എൻ.ഐ.ഡി.സി.പി) ഭാഗമായാണ് വ്യവസായ സ്മാർട്ട് സിറ്റികളുടെ നിർമാണം. പാലക്കാട് ഗ്രീൻഫീൽഡ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതിക്ക് മാത്രം 3806 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
- ഡിജിറ്റൽ ഇന്ത്യ: ഇന്ത്യയുടെ ഡിജിറ്റൽ മേഖല പ്രവചനാതീതമായ മാറ്റത്തിലൂടെയാണ് കഴിഞ്ഞ ദശകം കടന്നു പോയത്. ഇന്ത്യൻ യുപിഐക്ക് ആഗോതലത്തിൽ ആവശ്യക്കാരെറെയാണ്. ഡിജിറ്റൽ ഇന്ത്യയുടെ സൈബർ സുരക്ഷ മൂന്നാം മോദി സർക്കാറിന്റെ 100 ദിവസത്തിൽ ഉൾപ്പെട്ടു. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 സൈബർ കമാൻഡോകളെ സജ്ജരാക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു.
- യുവജനം: യുവാക്കൾക്കായി രണ്ട് ലക്ഷം കോടി രൂപയുടെ പാക്കേജാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തിനുള്ളിൽ 4.10 കോടി യുവാക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു കോടി യുവാക്കൾക്ക് അലവൻസും ഒറ്റത്തവണ സഹായവും മുൻനിര കമ്പനികളിൽ ഇൻ്റേൺഷിപ്പും അടക്കം നിരവധി പദ്ധതികളാണ് ഈ മേഖലയ്‌ക്കായി തയ്യാറാക്കിയത്.
- പാർപ്പിടം: 100 ദിവസങ്ങളിൽ സാധാരണക്കാർക്ക് ആശ്വാസമാകുന്ന തീരുമാനവും ഉണ്ടായി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 3 കോടി വീടുകളുടെ നിർമാണം ഇതിൽ പ്രധാനമാണ്. ഇടത്തരം വരുമാനക്കാർക്ക് പ്രയോജനം ചെയ്തു കൊണ്ട് നികുതി ഘടന സർക്കാർ പരിഷ്കരിച്ചു. ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തെ നികുതിൽ നിന്നും ഒഴിവാക്കിയതും വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുടെ മൂന്നാം പതിപ്പ് നടപ്പിലാക്കിയതും സാധാരണക്കാർക്ക് നേട്ടമാകും.
- സെമി കണ്ടക്ടർ: മൊബൈൽ മുതൽ മിസൈലിന്റേത് വരെയുള്ള നിർമാണത്തിൽ അതിനിർണായകമാണ് സെമികണ്ടക്ടർ ചിപ്പുകൾ. സെമികണ്ടക്ടറിന്റെ ആഗോള ഹബാക്കി ഭാരത്തെ മാറ്റാനാണ് ലക്ഷ്യം. ഇതിന്റെഭാഗമായാണ് 3,300 കോടി രൂപ ചെലവിൽ ഗുജറാത്തിലെ സാനന്ദിലെ പ്ലാന്റെ നിർമാണം. പ്രതിദിനം ആറു മില്യൺ ചിപ്പുകൾ ഉൽപ്പാദിപ്പിക്കാനുള്ള ശേഷി യൂണിറ്റിനുണ്ടാകും.
- ടൂറിസം: മേഖലയുടെ വികസനം ലക്ഷ്യമിട്ട് വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളം, പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര, ബിഹാറിലെ ബിഹ്ത എന്നിവയുടെ നവീകരണത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. കൂടാതെ അഗത്തിയിലും മിനിക്കോയിയിലും പുതിയ എയർസ്ട്രിപ്പുകൾ നിർമിക്കാനും തീരുമാനമായി.
- കൃഷി: പ്രധാനമന്ത്രി കിസാൻ സമ്മാൻ യോജനയുടെ 17-ാം ഗഡുവായി 9.5 കോടി കർഷകർക്ക് 20,000 കോടി രൂപ വിതരണം ചെയ്തു. ഇതുവരെ 3 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ഇതുവരെ ലഭിച്ചത്. എട്ട് പുതിയ റെയിൽവേ ലൈൻ പദ്ധതിയും ആദ്യ 100 ദിവസങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ ‘പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന’ പ്രകാരം 2024 ജൂൺ മുതൽ ഓഗസ്‌റ്റ് വരെ 2.5 ലക്ഷം വീടുകളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കാനും സാധിച്ചു.















