തപസ്യ കലാസാഹിത്യ വേദി ഏർപ്പെടുത്തിയ പതിനാലാമത് തപസ്യ സഞ്ജയൻ പുരസ്കാരം പ്രസിദ്ധ ചരിത്രപണ്ഡിതൻ ഡോ എം ജി എസ് നാരായണന്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
ആഷാമേനോൻ , പി ആർ നാഥൻ, തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പ്രൊഫ പി ജി ഹരിദാസ് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ചരിത്രപഠന മേഖലയിൽ ഡോ എം ജി എസ് നാരായണൻ നൽകിയ സംഭാവനകൾ മൂല്യവത്താണെന്ന് സമിതി അഭിപ്രായപ്പെട്ടു.
പുരസ്‌കാരം സെപ്റ്റംബര്‍ 27-ന് അഞ്ച് മണിക്ക് മലാപ്പറമ്പ് ഹൗസിംഗ് കോളനി ഓഡിറ്റോറിയത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള എം.ജി.എസിന് സമ്മാനിക്കും. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ മുഖ്യാതിഥിയാകും.
ഇതോടനുബന്ധിച്ച് സഞ്ജയന്‍ സാഹിത്യ സിംബോസിയവും നടക്കും. കോഴിക്കോട് ആകാശവാണി മുന്‍ ഡയറക്ടറും പ്രശസ്ത സാഹിത്യവിമര്‍ശകനുമായ കെ.എം. നരേന്ദ്രന്‍, ‘എം.ജി.എസ്. നാരായണന്റെ ചരിത്രപഠനമേഖലയിലെ സംഭാവനകള്‍’ എന്ന വിഷയത്തിലും തപസ്യ സംസ്ഥാന വൈസ് പ്രസിഡണ്ടും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ് മലയാള ഗവേഷണവിഭാഗം മേധാവിയുമായ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ ‘സഞ്ജയന്റെ സാഹിത്യ സംഭാവനകള്‍’ എന്ന വിഷയത്തിലും സംസാരിക്കും.















