തിരുവനന്തപുരം: ആറ്റിങ്ങലിൽ 40 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതികൾക്ക് 12 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശികളായ അർജ്ജുൻ നാഥ്, അജിൻ മോഹൻ, ഗോകുൽരാജ്, ഫഹദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. റസ്‌റ്റോറന്റിന്റെ മറവിലായിരുന്നു പ്രതികൾ കഞ്ചാവ് കച്ചവടം നടത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.
2020 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ആറ്റിങ്ങൽ ആലംകോട് പ്രവർത്തിച്ചിരുന്ന ‘ മാംബെ റസ്‌റ്റോറന്റ് കഫേ’ യുടെ മറവിലാണ് യുവാക്കൾ കഞ്ചാവ് വിറ്റിരുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ കഫേയിൽ നിന്നും പ്രതികൾ ഉപയോഗിച്ച വാഹനങ്ങളിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.















