കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷിന് ജാമ്യം നിഷേധിച്ച് സിബിഐ കോടതി. സന്ദീപ് ഘോഷിനെതിരായി ഉയർന്ന ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും അങ്ങേയറ്റം ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഇവ തെളിയിക്കപ്പെട്ടാൽ സന്ദീപ് ഘോഷിന് വധശിക്ഷ ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി.
കേസിൽ എഫ്‌ഐആർ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് താല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടലിനേയും, ഡോ സന്ദീപ് ഘോഷിനേയും അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് കേസ് ഡയറിയിൽ നിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന സന്ദീപ് ഘോഷിന്റെ അഭിഭാഷകൻ ഉയർത്തിയ വാദത്തേയും കോടതി രൂക്ഷമായി വിമർശിച്ചു.
സന്ദീപ് ഘോഷിനെതിരെ ഉയർന്ന ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കാനാകുമെന്നും, ഇയാൾക്ക് വധശിക്ഷ ഉറപ്പാകുമെന്നും സന്ദീപ് ഘോഷിന്റെ ജാമ്യാപേക്ഷ തള്ളിയ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ് ഡേ വ്യക്തമാക്കി. പ്രതികളെ ജാമ്യത്തിൽ വിടുന്നത് നിയമത്തിന് എതിരാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. അഭിജിത് മൊണ്ടലിന്റെ ജാമ്യാപേക്ഷയും കേടതി തള്ളി. രണ്ട് പ്രതികളേയും ഈ മാസം 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.















