തിരുവനന്തപുരം: എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്തിയ സംഭവം ഹൈക്കോടതി ചോദ്യം ചെയ്തതോടെ വെട്ടിലായി തിരുവിതാം കൂർ ദേവസ്വം ബോർഡ്. കുറി തൊടലിന് സൗജന്യ സംവിധാനം ഒരുക്കി തടിതപ്പാനാണ് പുതിയ നീക്കം. കുറി തൊടലിന് 10 രൂപ ഫീസ് നിശ്ചയിച്ച് കരാർ നൽകിയത് വിവാദമായിരുന്നു. ഹൈന്ദവ സംഘടനകളടക്കം പ്രതിഷേധം ശക്തമാക്കിയിരുന്നു.
പൊട്ട് കുത്തൽ എന്നത് എരുമേലി ശാസ്താക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ആചാരമല്ലെന്നും പേട്ട തുള്ളലിന് ശേഷം കുളിച്ച് വരുന്ന അയ്യപ്പ ഭക്തർ ദേഹത്ത് കുങ്കുമവും ചന്ദനവും പൂശുന്ന പതിവുണ്ടായിരുന്നുവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ആദ്യം പ്രദേശവാസികളാണ് ഇത്തരത്തിൽ പൊട്ട് കുത്തി നൽകിയിരുന്നതെങ്കിൽ പിന്നീട് പ്രദേശവാസികളും അല്ലാത്തവരുമായ നൂറ് കണക്കിന് ആളുകൾ പൊട്ട് കുത്തലുകാരായെത്തി അയ്യപ്പ ഭക്തരെ വലിയ തോതിൽ സാമ്പത്തികമായി ചൂഷണം ചെയ്തു.
ഇത് നിയന്ത്രിക്കണമെന്ന പാെലീസിന്റെ നിർദ്ദേശത്തെ തുടർന്നും അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാനും ക്ഷേത്രത്തിലെ സമാധാന അന്തരീക്ഷം സംരക്ഷിക്കുന്നതിനുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊട്ട് കുത്തൽ ചടങ്ങ് ഏറ്റെടുത്തത്. ലേലം ഉറപ്പിച്ച് കഴിഞ്ഞപ്പോൾ ചിലർ മുന്നോട്ട് വന്നത് ചില സ്ഥാപിത താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.
ഭക്തർക്ക് കുറി തൊടാനുള്ള സൗകര്യം സൗജന്യമായി നടപ്പന്തലിൽ ദേവസ്വം ബോർഡ് ഒരുക്കി നൽകും. നടപന്തലിലോ ക്ഷേത്രപരിസരത്തോ ഉത്സവ മേഖലയിലോ പൊട്ട് കുത്തൽ ചടങ്ങ് നടത്താൻ വ്യക്തികളെയോ സംഘടനകളെയോ കച്ചവട സ്ഥാപനങ്ങളെയോ അനുവദിക്കില്ല. ഇത്തരത്തിൽ ആരെങ്കിലും പൊട്ട് കുത്തൽ ചടങ്ങ് നടത്തിയാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.















