കൊല്ലം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പോഷക സംഘടനാ നേതാവിനെ കണ്ടത് മഹാപാപമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എംആർ അജിത്കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൂരം കലക്കിയതിൽ ഡിജിപിയുടെ റിപ്പോർട്ട് എഡിജിപിക്ക് എതിരാണ്. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പിവി അൻവറുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വെള്ളാപ്പള്ളി നടേശൻ തന്റെ നിലപാട് തുറന്നു പറഞ്ഞു. അൻവറിന്റെ വിമർശനം നേരത്തെ ഒന്നും കേട്ടില്ല. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അൻവറിന്റെ വിമർശനം. എന്തായാലും അൻവറിന് പിന്നാലെ കൂടാൻ ആളുകളുണ്ട്.
മലബാറിൽ അൻവറിന് സിപിഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കും. മലബാറിൽ ഇടതുപക്ഷത്തിന് ഉണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾ കയ്യിൽ നിന്ന് പോയി എന്ന് സിപിഎം തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.















