മുംബൈ: 1.26 കോടിയുടെ ഇൻഷുറൻസ് ക്ലെയിം രണ്ട് മാസം കൊണ്ട് നൽകി മാതൃകയായി ഇൻഷുറൻസ് കമ്പനി. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് അതിവേഗത്തിൽ ഇത്രയും വലിയ തുക നൽകി മാതൃകയായത്. മുംബൈ മീരാ റോഡിലെ ഫിറ്റ്‌നസ് സംരംഭകൻ ഹേമംഗ് നിതിൻ ഷായുടെ പേരിലുള്ള പോളിസി ക്ലെയിം ആണ് അദ്ദേഹത്തിന്റെ മരണശേഷം രണ്ടു മാസം കൊണ്ട് തീർപ്പാക്കിയത്.
ഓഗസ്റ്റ് 1 നായിരുന്നു ഹേമംഗ് നിതിൻ ഷായുടെ മരണം. ഹേമാംഗ് ഷായുടെ പോളിസി വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഫെഡറൽ ബാങ്കിന്റെ ഘാട്കോപ്പർ ബ്രാഞ്ചിൽ നിന്ന് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന് ഓഗസ്റ്റ് 12 നാണ് ഇമെയിൽ ലഭിക്കുന്നത്. ഇ മെയിലിൽ അദ്ദേഹത്തിന്റെ പാൻ കാർഡ് നമ്പർ മാത്രമാണ് നൽകിയിരുന്നത്.
തുടർന്ന് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്റ്റാഫ് ആവശ്യമായ വിശദാംശങ്ങൾക്കായി ഉടൻ തന്നെ ഇന്റേണൽ ക്ലെയിം ടീമിനെ ബന്ധപ്പെട്ടു. തുടർന്നായിരുന്നു നടപടികൾക്ക് വേഗം കൈവന്നത്. കൃത്യമായ ഫോളോഅപ്പിലൂടെയും വ്യക്തിഗത ഇടപെടലിലൂടെയും എത്രയും വേഗം അർഹരായവർക്ക് ആശ്വാസമേകുകയെന്നതായിരുന്നു ലക്ഷ്യമെന്ന് കമ്പനി അധികൃതർ പറഞ്ഞു.
ഓഗസ്റ്റ് 14-ന് നോമിനിയുടെ വിശദാംശങ്ങളും ക്ലെയിം പ്രോസസിംഗിന് ആവശ്യമായ രേഖകളും സഹിതം ബാങ്ക് ശാഖയിലേക്ക് ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് മറുപടി അയച്ചു. കൂടാതെ പ്രോസസിംഗിനെക്കുറിച്ചു വിശദീകരിക്കാൻ ഓഗസ്റ്റ് 16 ന് തന്നെ നോമിനിയുമായി കൂടിക്കാഴ്ചയും നടത്തി. തുടർച്ചയായ ഫോളോഅപ്പുകൾക്കു ശേഷം സെപ്റ്റംബർ 3 ന് ക്ലെയിം വിജയകരമായി പ്രോസസ് ചെയ്തു. ഒക്ടോബർ 1 ഓടെ, ക്ലെയിം ടീം ക്ലെയിം തീർപ്പാക്കൽ സ്ഥിരീകരിച്ചു.
ഭാര്യ നിക്കി ഷായും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ഹേമംഗ് നിതിൻ ഷായുടെ കുടുംബം. പോളിസി കാലതാമസമില്ലാതെ തീർപ്പാക്കിയത് കുടുംബത്തിനും ആശ്വാസമായെന്ന് കമ്പനി വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.