കൊച്ചി: മുനമ്പത്തെ വഖഫ് ബോർഡ് അധിനിവേശത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാക്കി ബിജെപി. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാൻ വന്നാൽ കായികമായി നേരിടാനും ഞങ്ങളുടെ ചെറുപ്പക്കാർ തയ്യാറാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടവർക്ക് ഒപ്പമാണ് ബിജെപി. അല്ലാതെ വിഡി സതീശൻ പറയുന്നതുപോലെ കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച് എല്ലാം തീർപ്പാക്കാം എന്ന് പറയുന്ന പരിപാടിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മുനമ്പം അധിനിവേശത്തിനെതിരായി കൊച്ചി വഖഫ് ബോർഡ് ഓഫീസിലേക്ക് ബിജെപി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ കുടിയിറക്ക് ഭീഷണി ഉയർന്നുവന്നിട്ട് കുറച്ചു കാലങ്ങളായി. ന്യൂനപക്ഷ മോർച്ച നേരത്തെ തന്നെ ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തുണ്ട്. തദ്ദേശവാസികളെ കൂടെ നിർത്തി അവരുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ഇപ്പോൾ ചില ആളുകൾ വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മുനമ്പത്ത് വിഡി സതീശന്റെയും ഹൈബി ഈഡന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയെക്കുറിച്ചായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകൾ. ഹൈബി ഈഡൻ എന്ത് നിലപാടാണ് വഖഫ് പരിഷ്‌കരണത്തിൽ പാർലമെന്റിൽ സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
കുഞ്ഞാലിക്കുട്ടിയുമായി സംസാരിച്ച് പ്രശ്‌നങ്ങൾ തീർക്കുമെന്നാണ് വിഡി സതീശൻ പറയുന്നത്. കോൺഗ്രസ് പാർട്ടി ഇത്രയും കാലം ഉണ്ടായിട്ട് എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ശരിയായ നിലപാട് സ്വീകരിക്കാഞ്ഞതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. മുനമ്പത്തെ തീരദേശ വാസികളുടെ അവകാശമാണ് അവിടെ താമസിക്കുകയെന്നത്. അവർ കാശ് കൊടുത്ത് വാങ്ങിയ ഭൂമിയാണ്. മൂന്ന് തലമുറകളായി അവിടെ താമസിക്കുന്നവരുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
പിണറായി മന്ത്രിസഭയിലെ 21 ാമത്തെ മന്ത്രിയാണ് വിഡി സതീശൻ. പ്രതിപക്ഷ നേതാവായി കാണാണാനാകില്ല. പിണറായി വിജയനെ ഏത് ആപത് ഘട്ടത്തിലും സഹായിക്കാൻ അവതരിച്ചിട്ടുളള അവതാര പുരുഷനാണ്. ഇന്നലെ നിയമസഭയിൽ കണ്ടില്ലേയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. എന്തെല്ലാം കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാനുണ്ടായിരുന്നു. ഒറ്റ ബഹളത്തിൽ നിയമസഭ അലങ്കോലമാക്കി. എന്നിട്ട് നിഴൽ യുദ്ധം നടത്തുവെന്ന് ജനങ്ങളെ കാണിക്കുകയാണ്. പിണറായിയും വിഡി സതീശനും തമ്മിൽ ഒരു യുദ്ധവുമില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.