ന്യൂഡൽഹി: മദ്രസകൾക്ക് സംസ്ഥാനങ്ങൾ നൽകുന്ന ധനസഹായം നിർത്തണമെന്ന് നിർദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. ബോർഡുകൾ പിരിച്ചുവിടണമെന്നും നിർദ്ദേശത്തിലുണ്ട്. മദ്രസകളുടെ പ്രവർത്തനങ്ങളിലെ ഗുരുതര പിഴവുകളും കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലുമാണ് ബാലാവകാശ കമ്മീഷന്റെ ശുപാർശ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഭരണഘടന ഉറപ്പ് നൽകുന്ന അവകാശമായ വിദ്യാഭ്യാസത്തിൽ മതവിദ്യാഭ്യാസം പെടില്ലെന്നും കമ്മീഷൻ അറിയിച്ചു, ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാത്തതും പൊതു വിദ്യാഭ്യാസത്തിൽ നിന്ന് ഒഴിവാക്കുന്നതും കുട്ടികളെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. പഠനത്തിൽ മികവ് കാണിക്കാനോ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനോ കാര്യങ്ങളെ ഗ്രഹിക്കാനോ മദ്രസ വിദ്യാഭ്യാസം സഹായിക്കുന്നില്ല. കുട്ടികളുടെ അവകാശങ്ങൾ സാക്ഷാത്കരിക്കുന്നതിൽ മദ്രസ ബോർഡുകൾ വെല്ലുവിളികൾ ഉയർത്തുന്നുവെന്നും ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്കെഴുതിയ കത്തിൽ പറയുന്നു. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ചട്ടങ്ങളോ നിയമങ്ങളോ മദ്രസകൾ പാലിക്കുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
മദ്രസയിലെ കുട്ടികളെയും മറ്റ് കുട്ടികളെ എൻറോൾ ചെയ്യുന്നത് പോലെ ചെയ്യണമെന്ന് നിർദ്ദേശമുണ്ടെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. മൗലികാവകാശമായ വിദ്യാഭ്യാസത്തിന് കീഴിൽ മതപഠനം വരില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. രക്ഷിതാക്കളുടെ സമ്മതമില്ലാതെ മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ സ്കൂളുകളിൽ ചേർക്കണമെന്നും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിർബന്ധിച്ച് മതപഠനം നൽകുന്നത് ഭരണഘടനയുടെ 28-ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. മുസ്ലീം സമുദായത്തിൽ പെടാത്ത കുട്ടികളും മദ്രസകളിലെ ക്ലാസുകളിൽ പങ്കെടുക്കുന്നുവെന്ന കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കമ്മീഷൻ പരാമർശം.
മദ്രസ ബോർഡ് പുറത്തുവിട്ട കണക്ക് പ്രകാരം, മധ്യപ്രദേശിൽ മുസ്ലീം സമുദായത്തിൽ പെടാത്ത 9,446 പേരാണ് മദ്രസയിൽ പഠിക്കുന്നത്. രാജസ്ഥാനിൽ 3,103 പേരും ഛത്തീസ്ഗഡിൽ 2,159 പേരുമുണ്ട്. മതപഠന സ്ഥാപനങ്ങളെ വിദ്യഭ്യാസ നിയമത്തിൽ നിന്ന് ഒഴിവാക്കിയത് ഔപചാരിക വിദ്യാഭ്യാസ സമ്പ്രാദയത്തിൽ നിന്ന് തന്നെ കുട്ടികളെ ഒഴിവാക്കുന്നതിലേക്ക് നയിച്ചെന്ന് എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.
മദ്രസകൾ മതേതത്വ തത്വം പിന്തുടരുന്നില്ലെന്നും കത്തിലുണ്ട്. എൻസിഇആർടിയും എസ്സിഇആർടിയും നൽകുന്ന പാഠ്യപദ്ധതി അനുസരിച്ചല്ല മദ്രസകളിൽ പഠനവും പരീക്ഷകളും നടത്തുന്നത്. ഇത് സമൂഹത്തിൽ അവർക്ക് ഉയരാൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസകളെ കുറിച്ചും കമ്മീഷൻ മുന്നറിയിപ്പ് നൽകി.