തിരുവനന്തപുരം: ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് പലപ്പോഴും ഭക്തജനഹിതത്തിന് എതിരായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് നിർത്തലാക്കിയ ദേവസ്വം ബോർഡിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വഴി മാത്രം ബുക്ക് ചെയ്തുള്ള ദർശനമെന്നത് ശബരിമലയിൽ പ്രായോഗികമല്ലെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
” അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ഏറെ ദൂരം യാത്രചെയ്ത് വരുന്നവർക്ക് പലപ്പോഴും നിശ്ചിതസമയത്ത് ശബരിമലയിലെത്തിച്ചേരാൻ കഴിയണമെന്നില്ല. ആചാരപ്രകാരം കാൽനടയായി അയ്യപ്പ ദർശനത്തിനെത്തുന്ന ഭക്തരുടെ കാര്യവും ഇങ്ങനെയാണ്. സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് ഇത്തരക്കാരായ ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് ദർശനത്തിനുള്ള അവസരം നിഷേധിക്കുന്നതിന് സമമാണ്. അതിനാൽ മുൻ വർഷങ്ങളെപ്പോലെ ഓൺലൈനിനൊപ്പം ഭക്തജനങ്ങൾക്ക് സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാകണം”.- രാജീവ് ചന്ദ്രശേഖർ കുറിച്ചു.
സ്ത്രീ പ്രവേശനം മുതൽ സമീപ വർഷങ്ങളിലെല്ലാം തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് തീർഥാടനം ദുഷ്‌കരമാക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയ്യുന്നത്. ഇത് മനഃപൂർവ്വമാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ബോർഡും സർക്കാരും തിരിച്ചറിയണം. അതിനാൽ ഈ വിഷയത്തിൽ സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നതിനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് നിലകൊള്ളേണ്ടത് ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകണം. എന്നാൽ അത് സംഭവിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും ഭക്തരുടെ ഹിതത്തിനെതിരായ നിലപാടാണ് തിരുവിതാംകൂർ ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റേയും ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഇത് ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.















