കണ്ണൂർ: വിജയദശമി ദിനത്തിൽ ഔദ്യോഗിക വാഹനത്തിൽ ആരതി ഉഴിഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിലെ വീട്ടിൽ വച്ചായിരുന്നു മന്ത്രി ഐശ്വര്യ പൂർണമായ തുടർയാത്രകൾക്കായി ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനത്തിനും ആരതി ഉഴിഞ്ഞത്. മന്ത്രി കർപ്പൂരം കത്തിച്ച് ആരതി ഉഴിയുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
മുണ്ടും നേരിയതും ചുറ്റി, ഭക്തിപൂർവമാണ് മന്ത്രി ആരതി ഉഴിഞ്ഞത്. പുഷ്പങ്ങൾ വച്ച് പ്രാർത്ഥിച്ച് സമർപ്പിച്ച് ചന്ദനവും വാഹനത്തിൽ തൊട്ടു. പിന്നാലെ ദീപം കൊണ്ട് ടയറുകൾക്കും സ്റ്റിയറിംഗിലും ഉഴിഞ്ഞു. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടിയ ദിനമായാണ് വിജയദശമിയെ കണക്കാക്കുന്നത്. പൂജയ്‌ക്ക് വച്ച് പുസ്തകങ്ങളും ആയുധങ്ങളും ഭക്തിപൂർവം എടുക്കുന്ന പുണ്യദിനമാണ് അന്നേ ദിനം. പുതിയ തുടക്കം ഐശ്വര്യ പൂർണമാകുമെന്നും ദൈവാനുഗ്രഹം നിറയുമെന്നുമാണ് വിശ്വാസം. വിജയദശമി ദിനത്തിൽ ഹരിശ്രീ കുറിച്ച് കുഞ്ഞുങ്ങൾ അക്ഷരലോകത്തേക്കും പിച്ചവയ്‌ക്കുന്നതിന് പിന്നിലും ഈ വിശ്വാസമാണ്.
എല്ലാ വർഷവും പതിവുള്ള പൂജയാണിതെന്ന് മന്ത്രി പറഞ്ഞു. വാഹനങ്ങൾ പൂജിക്കുന്ന കൂട്ടത്തിൽ പൊലീസിന്റെ അകമ്പടി വാഹനവും പൂജിച്ചതാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.















