തിരുവനന്തപുരം: നടി മാലാ പാർവ്വതിയിൽ നിന്നും പണം തട്ടാൻ ശ്രമം. വെർച്വൽ അറസ്റ്റ് വഴിയാണ് പണം തട്ടാൻ ശ്രമിച്ചത്. മുംബൈ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം മാലാ പാർവ്വതിയുമായി ബന്ധപ്പെടുന്നത്. തന്റെ പേരിലുള്ള ഒരു കൊറിയർ തടഞ്ഞുവച്ചുവെന്ന പേരിലാണ് ഇവർ സംസാരം ആരംഭിക്കുന്നതെന്നും മാലാ പാർവ്വതി വ്യക്തമാക്കി.
പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിക്കാൻ വ്യാജ ഐഡി കാർഡും നടിക്ക് കൈമാറി. നടിയുടെ ആധാർ വിവരങ്ങളും തട്ടിപ്പ് സംഘം ചോർത്തിയിരുന്നു. ഇതുപയോഗിച്ച് വിവരങ്ങൾ സംഘടിപ്പിച്ചാണ് തട്ടിപ്പ് സംഘം മാലാ പാർവതിയെ ഫോൺ വഴി ബന്ധപ്പെട്ടത്.
മാലയുടെ പേരിൽ അയച്ച ഓർഡർ തടഞ്ഞുവച്ചിട്ടുണ്ടെന്നായിരുന്നു ആദ്യത്തെ ഫോൺ കോൾ സന്ദേശം. പാഴ്‌സലിൽ ലാപ്‌ടോപ്പും എംഡിഎംഎയും അടങ്ങുന്ന വസ്തുക്കളാണെന്നും ഇത് തായ്‌വാനിലേക്ക് പോയതായും തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചു. തുടർന്ന് നടിയുടെ മേൽവിലാസവും ബാങ്ക് വിവരങ്ങളും തട്ടിപ്പ് സംഘം ചോദിച്ചറിയാൻ ശ്രമിച്ചു. സംഭവത്തിൽ സംശയം തോന്നിയതോടെ താരം തട്ടിപ്പ് സംഘം കൈമാറിയ പൊലീസ് ഉദ്യോഗസ്ഥന്റെ ഐഡി പരിശോധിക്കുകയായിരുന്നു.
മുംബൈയിലെ സബ്ഇൻസ്‌പെക്ടറായ പ്രകാശ് കുമാർ ഗുണ്ടുവിന്റെ വ്യാജ ഐഡിയായിരുന്നു തട്ടിപ്പ് സംഘം കൈമാറിയത്. ഇത് പരിശോധിച്ചതിൽ നിന്നും ഐഡിയിൽ അശോകസ്തംഭം ഇല്ലെന്ന് നടി തിരിച്ചറിയുകയായിരുന്നു. സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെ താരം കോൾ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നും പറഞ്ഞു.