ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന്റെ (I4C) ദേശീയ ബ്രാൻഡ് അംബാസഡറായി ജനപ്രിയ നടി രശ്മിക മന്ദാനയെ നിയമിച്ചു.സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച സംവിധാനമാണ് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) . ഏകോപിപ്പിച്ചും സമഗ്രമായും സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിയമ നിർവ്വഹണ ഏജൻസികൾക്ക് ഒരു ചട്ടക്കൂടും വ്യവസ്ഥയും നൽകുന്നതിനാണ് I4C സ്ഥാപിച്ചത്.
കഴിഞ്ഞ വർഷം, ഇൻ്റർനെറ്റിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു ഡീപ്ഫേക്ക് വീഡിയോയുടെ ഇരയായിരുന്നു രശ്മിക മന്ദാന. ഇത് ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള വിശാലമായ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
തനിക്ക് വ്യക്തിപരമായുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഞ്ചന, ഡീപ്ഫേക്കുകൾ, സൈബർ ഭീഷണിപ്പെടുത്തൽ, ആക്രമണം, ക്ഷുദ്രമായ AI ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയാണ് രശ്മിക ഇപ്പോൾ. ഇൻസ്റ്റാഗ്രാമിൽ 44.2 ദശലക്ഷം ഫോളോവേഴ്‌സും എക്‌സിൽ 4.9 ദശലക്ഷം ഫോളോവേഴ്‌സും താരത്തിനുണ്ട്.
“സൈബർ കുറ്റകൃത്യം ലോകമെമ്പാടുമുള്ള വ്യക്തികളെയും ബിസിനസുകളെയും കമ്മ്യൂണിറ്റികളെയും ബാധിക്കുന്ന അപകടകരവും വ്യാപകവുമായ ഭീഷണിയാണ്. ഇത് നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ, ഈ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും നല്ല മാറ്റത്തിന് സൈബർ സുരക്ഷയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനും ഞാൻ പ്രതിജ്ഞാബദ്ധയാണ്. ഈ ഭീഷണികളെ ചെറുക്കുന്നതിനും നമ്മുടെ ഡിജിറ്റൽ ഇടങ്ങൾ സംരക്ഷിക്കുന്നതിനും നമ്മൾ ഒന്നിക്കേണ്ടത് നിർണായകമാണ്.” തന്റെ പുതിയ റോളിനെക്കുറിച്ച് രശ്മിക പ്രതിബദ്ധത പ്രകടിപ്പിച്ചു: