ന്യൂഡൽഹി: ശത്രു സ്വത്ത് (Enemy Property ) വിൽക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തി. പുതിയ നിയമപ്രകാരം ശത്രു സ്വത്ത് വാങ്ങുന്നതിന് നിലവിലെ താമസക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. പഞ്ചായത്ത് പരിധിയിൽ ഒരു കോടി രൂപയിൽ താഴെ വിലയുള്ള സ്വത്തുക്കളും മുൻസിപ്പൽ പരിധിയിൽ അഞ്ച് കോടിയിൽ താഴെ വരുന്ന സ്വത്തുക്കളൾക്കും ചട്ടം ബാധകമാണ്. നിലവിലെ താമസക്കാർക്ക് വാങ്ങാൻ താത്പര്യമില്ലെങ്കിൽ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് പോയവരും ചൈനീസ് പൗരത്വം എടുത്തവരും ഇന്ത്യയിൽ ഉപേക്ഷിച്ച സ്വത്താണ് എനിമി പ്രോപ്പർട്ടി എന്നറിയപ്പെടുന്നത്. കേരളത്തിൽ ശത്രു സ്വത്ത് ഏറ്റെടുക്കാനുള്ള നടപടികൾ അടുത്തിടെ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഇത്തരം സ്വത്തുകൾ കൂടുതലായുള്ളത് മലപ്പുറം ജില്ലയിലാണ്. പുതിയ വിജ്ഞാപനപ്രകാരം നിലവിലെ താമസക്കാർക്ക് പണം നൽകി സ്വത്ത് രേഖാമൂലമാക്കാൻ അവസരം ലഭിക്കും.
2023 ലാണ് ശത്രു സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. രാജ്യത്തുള്ള ശത്രു സ്വത്തുക്കളുടെ മൂല്യം 1.04 ലക്ഷം കോടിയോളം വരും. 12,611 സ്വത്തുവകകളാണ് ശത്രുരാജ്യക്കാരുടെ പേരിൽ ഇന്ത്യയിൽ ഉള്ളത്. 12,485 എണ്ണം പാക് പൗരന്മാരുമായും 126 എണ്ണം ചൈനീസ് പൗരന്മാരുമായും ബന്ധപ്പെട്ടവയാണ്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിനുശേഷം രൂപം നൽകിയ എനിമി പ്രോപ്പർട്ടി ആക്റ്റ് പ്രകാരമാണ് ഈ സ്വത്തുക്കൾ പരിപാലിക്കപ്പെടുന്നത്.















