ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്, അജ്ഞതയിൽ നിന്ന് ജ്ഞാനപ്രകാശത്തിലേക്ക്,അധർമ്മത്തിൽ നിന്ന് ധർമ്മത്തിലേക്ക്.. ഇന്ന് ദീപാവലി. തിന്മയ്‌ക്ക് മേൽ നന്മ നേടിയ വിജയത്തിനെ ദീപാവലിയായി ആഘോഷിക്കുന്നു. വെളിച്ചത്തെ ഉപാസിക്കുന്ന ദീപാവലി ഇന്നാണെങ്കിലും ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു.
അശ്വനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. സൂര്യൻ തുലാരാശിയിലെത്തുമ്പോൾ വിളക്ക് തെളിയിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളിൽ പറയുന്നത്. പടക്കം പൊട്ടിച്ചും, ദീപം തെളിച്ചും, മധുരം നൽകിയും ദീപാവലി ആഘോഷത്തിന്റെ നിറവിലാകും നാടും നഗരവും. മനുഷ്യഹൃദയങ്ങളിൽ സ്ഥിതി ചെയ്യുന്ന ആസുരികതയെ നിഗ്രഹിക്കുക എന്നതാണ് ദീപാവലി നൽകുന്ന സന്ദേശം.
ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലി. ധർമ്മവിജയം നേടിയ ശ്രീരാമചന്ദ്രൻ അയോധ്യാവാസിയായി വീണ്ടും മനസ്സിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട ദിവസം. അയോദ്ധ്യപുരിയിൽ ഇന്നലെ മുതൽക്കേ ആഘോഷങ്ങൾ ആരംഭിച്ചുക്കഴിഞ്ഞു. രണ്ട് റെക്കോർഡുകളാണ് ദീപോത്സവത്തിൽ പിറന്നത്.
25 ലക്ഷം ദീപങ്ങളാണ് സരയൂനദിയിൽ തെളിഞ്ഞത്. അതോടെ ആദ്യ റെക്കോർഡും പിറന്നു. ഏറ്റവുമധികം വേദാചാര്യന്മാർ ഒരേസമയം സരയൂ ആരതി നടത്തിയതും റെക്കോർഡായി മാറി. 1,121 പേരാണ് സരയൂ ആരതിയിൽ പങ്കെടുത്തത്. രാം ലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് ശേഷം നടന്ന ആദ്യ ദീപാവലി ആഘോഷം ഇതോടെ ചരിത്രത്തിന്റെ ഭാഗമായി.















