ചെന്നൈ : ദീപാവലിയോടനുബന്ധിച്ച് ശിവകാശിയിൽ ഇത്തവണ നടന്നത് 6000 കോടിയുടെ പടക്ക വിൽപ്പന. ശിവകാശിയിലെ 1150 പടക്കനിർമാണ ശാലകളിലായാണ് ഇത്രയേറെ പടക്കങ്ങൾ വിൽപ്പന നടത്തിയതെന്ന് തമിഴ്‌നാട് പടക്ക നിർമാതാക്കളുടെ സംഘടനാ ഭാരവാഹികൾ പറയുന്നു.
4 ലക്ഷത്തോളം തൊഴിലാളികളാണ് ഈ പടക്ക നിർമ്മാണ ശാലകളിൽ പണിയെടുക്കുന്നത് . പടക്ക നിർമാണത്തിലെ പ്രധാന ഘടകമായ ബേരിയം നൈട്രേറ്റിന് സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തിയത് നിർമ്മാണത്തെ പ്രതികൂലമായി ബാധിച്ചതായും ഇവർ പറയുന്നു. പടക്ക ഉൽപന്നങ്ങൾക്ക് അധിക നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇതുമൂലം ശിവകാശി പടക്കനിർമാണ ശാലകളിൽ ഇക്കുറി ദീപാവലിക്ക് പതിവിലും 30 ശതമാനം നിർമ്മാണം കുറവായതായും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യയിലെ മൊത്തം പടക്ക ഉൽപ്പാദനത്തിന്റെ 70 ശതമാനവും ശിവകാശിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ദീപാവലിയ്‌ക്ക് ഒരു മാസം മുമ്പേ ശിവകാശിയിൽ പടക്ക വിൽപ്പന തുടങ്ങും.















