കൊച്ചി : നടൻ ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലെ ക്രൂരമായ റേപ്പ് സീനിനെതിരെ അഭിപ്രായം പറഞ്ഞ റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.
സിനിമയുടെ സംവിധായകനും നായകനുമായ ജോജു ജോർജ്ജാണ് സോഷ്യൽ മീഡിയയിൽ മാത്രമുണ്ടായിരുന്ന റിവ്യൂ പോസ്റ്റ് കണ്ട് എഴുതിയ ആളെ ഭീഷണിപ്പെടുത്തിയത്. സിനിമ കോടികളുടെ മുതൽ മുടക്കിൽ നിർമിച്ചതാണെന്നും, ചിത്രത്തിനെതിരെ എഴുതിയ നിന്നെ നേരിൽ കാണണമെന്നും മുന്നിൽ നിൽക്കാൻ ധൈര്യം ഉണ്ടോയെന്നും ജോജു ജോർജ്ജ് ഭീഷണിപ്പെടുത്തുന്നു. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ ആദർശ് എച്ച് എസ്സിനെയാണ് ജോജു ഭീഷണി പെടുത്തുന്നത്.
എടാ പോടാ നീ എന്നിങ്ങിനെ അവഹേളന പദങ്ങൾ നിരന്തരം ഉപയോഗിച്ച് ജോജു ജോർജ്ജ് ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ റിവ്യൂവറായ ആദർശ് എച്ച് എസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പണി എന്ന ചിത്രത്തിലെ ക്രൂരമായ റേപ്പ് സീനിനെതിരെയാണ് ആദർശ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്.
ആദർശിന്റെ റിവ്യൂ ഇങ്ങിനെ :.
Rape എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയിൽ അത് ചിത്രീകരിക്കുമ്പോൾ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാൽ ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിൽ rape സീൻ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ objectify ചെയ്യും വിധവുമാണ്.
എങ്ങനെയാണ് rape ചിത്രീകരിക്കേണ്ടത്? അത് കാണുന്ന പ്രേക്ഷകനിൽ ആ കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യപ്പെടും വിധമാകണം. കാണുന്ന വ്യക്തിക്ക് empathy തോന്നേണ്ടത് ആ rape ചെയ്യപ്പെട്ട വ്യക്തിയോടായിരിക്കണം. പക്ഷേ പണിയിൽ അത് പഴയ കാല ബി ഗ്രേഡ് സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് ചെയ്ത് വച്ചിരിക്കുന്നത്. The Rapist പോലെയുള്ള ചിത്രങ്ങൾ reference ആയി സ്വീകരിച്ചാൽ എങ്ങനെയാണ് rape portray ചെയ്യേണ്ടത് എന്നതിൽ വ്യക്തത ലഭിക്കുന്നതാണ്.
ഇനി സിനിമയിലേക്ക് വന്നാൽ, പഴയ ഷാജി കൈലാസ് മാസ്സ് പടങ്ങളുടെ മാതൃകയിലെടുക്കണോ അതോ അങ്കമാലി ഡയറീസിൽ ലിജോ സ്വീകരിച്ചത് പോലെയൊരു സമീപനം വേണമോയെന്ന ആശയക്കുഴപ്പം ഉടനീളം പ്രകടമാണ്. ഒടുവിൽ രണ്ടുമല്ലാത്ത ഒരു അവിഞ്ഞ പരുവത്തിലാണ് സിനിമ പുറത്തു വരുന്നത്. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നില്കുന്ന ആർട്ടിഫിഷ്യൽ ആയ കഥപറച്ചിൽ രീതിയാണ് മറ്റൊരു പ്രശ്നം. മേക്കിങ് ക്വാളിറ്റിയിലും ഇതേ പ്രശ്നം കാണാം.
കഥ നടക്കുന്നത് തൃശൂരാണെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടാണ് ആദ്യം മുതൽ.
ചിലയിടങ്ങിളിലൊക്കെ മമ്മൂട്ടിയുടെ ബ്ളാക്ക് സിനിമയുടെ മാതൃകകൾ സൃഷ്ടിക്കാനുള്ള ശ്രമവും കാണാം. സിനിമയിലെ ആകെ engaging കഥാപാത്രങ്ങൾ സാഗറും ജുനൈസും ചെയ്ത വില്ലൻ വേഷമാണ്. എന്നാൽ രണ്ടാം പകുതിയിൽ വഴിയേ പോകുന്ന സീമ വരെ പിള്ളേരുടെ കൈ ചവിട്ടിയോടിക്കുന്നത് അത് വരെ build ചെയ്ത് വന്ന ആ കഥാപാത്രങ്ങളുടെ attitude നശിപ്പിക്കുന്നുണ്ട്. ജോജു ഉടനീളം ഒരു കാറുമെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തെക്ക് വടക്ക് പറപ്പിക്കുന്നുണ്ട്. പോക്ക് കണ്ടാൽ ഇപ്പോൾ മലമറിക്കുമെന്ന് തോന്നുമെങ്കിലും വില്ലന്മാർ കൊന്ന് തള്ളുന്നവരെ പെറുക്കി ആശുപത്രിയിൽ കൊണ്ട് പോവുക എന്ന ആംബുലൻസ് ഡ്രൈവറുടെ പണി മാത്രമാണ് അയാൾക്കുള്ളത്. അഭിനയത്തിലും പഴയ സിനിമകളുടെ അതേ മാതൃകയാണ് ജോജു. ആകെയുള്ളൊരു ആശ്വാസം ജോജുവിന്റെ ഒപ്പം നടന്ന് അഭിനയിച്ചു വെറുപ്പിക്കുന്നവരെയൊക്കെ വില്ലന്മാർ കൃത്യമായ ഇടവേളകിൽ കൊന്ന് ശല്യം തീർത്തു തരുന്നു എന്നുള്ളത് മാത്രമാണ്.
ഈ സിനിമാ All Kerala Pensioners Goonda Association അംഗങ്ങൾക്ക് ഫ്രീ ടിക്കറ്റ് നൽകി കാണിക്കണം. തങ്ങൾ ചെയ്തിരുന്ന തൊഴിൽ എത്ര ബോറ് ആയിരുന്നു എന്ന് അവർക്ക് ശിഷ്ടകാലം പശ്ചാത്താപം തോന്നി എരിഞ്ഞു ജീവിക്കണം.
ജോജുവിന്റെ ഭീഷണി കോളിന്റെ വിവരങ്ങൾ ആദർശ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
“നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്ക് വയ്‌ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്.”
ആദർശ് പറയുന്നു.