‘ പറവ ‘ എന്ന ചിത്രത്തിൽ ഹസീബായി എത്തിയ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് ഗോവിന്ദ് . ഇന്ന് സിനിമാ താരത്തിന്റെ പകിട്ടുകളില്ലാതെ തട്ടുകട നടത്തുകയാണ് ഗോവിന്ദ് .
16 വർഷം മുൻപു അച്ഛൻ വാസുദേവ് പൈ മരണമടഞ്ഞതിനു ശേഷം വീടുകളിൽ പ്രസവ ശുശ്രൂഷയ്‌ക്കും മറ്റും പോയാണു അമ്മ ചിത്ര കുടുംബം നോക്കിയത്. പിന്നീടാണ് ചായക്കച്ചവടം തുടങ്ങിയത്. ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുൻവശം വീടിനു സമീപത്താണ് ഗോവിന്ദും അമ്മയും ചേട്ടനും കൂടി നടത്തുന്ന കട. പ്ലസ് ടുവോടെ പഠനം നിർത്തിയ ഗോവിന്ദ് അമ്മയ്‌ക്കും ചേട്ടനുമൊപ്പം മുഴുവൻ സമയവും തട്ടുകടയിലാണ്.
വൈകിട്ട് 7 മണിയോടെ തുറക്കുന്ന കടയിൽ രാത്രി 12 വരെ നല്ല തിരക്കുണ്ടാകും . കറികളും , ദോശമാവ് തയ്യാറാക്കലും ഒക്കെയായി ഉച്ചയോടെ തന്നെ ഇവർ സജീവമാകും . ജീവിക്കാൻ വേണ്ടിയാണ് താൻ തട്ടുകട നടത്തുന്നതെന്ന് ഗോവിന്ദ് പറയുന്നു.മട്ടാഞ്ചേരി ടിഡി ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു ഗോവിന്ദ് പറവ സിനിമയിൽ അഭിനയിക്കുന്നത്.
‘ പഠിപ്പിച്ചിട്ട് കാര്യമില്ലെന്ന് വീട്ടുകാർക്ക് മനസിലായി. പ്ലസ്ടു വരെ പഠിച്ചു. സിനിമ കിട്ടുമ്പോൾ നീ സിനിമ ചെയ്തോ അല്ലാത്തപ്പോൾ കട നോക്കി നടത്തിക്കോ എന്നാണ് വീട്ടിൽ പറയുന്നത്. എപ്പോഴും സിനിമ കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ പറ്റില്ല. സ്കൂൾ കുട്ടിയായിട്ടുള്ള റോളുകളാണ് ഇപ്പോൾ വരുന്നതെല്ലാം . എനിക്കിപ്പോൾ 25 വയസ്സുണ്ട്. കുറച്ചു കൂടി ചലഞ്ചിങ് ആയിട്ടുള്ള വേഷങ്ങൾ ചെയ്യാനാണ് താൽപര്യം. ‘ – ഗോവിന്ദ് പറയുന്നു.















