ടെൽഅവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തിൽ പങ്കാളിയായ പാലസ്തീൻ ഇസ്ലാമിക് ജിഹാദ് സംഘടനയിലെ ഭീകരനേയും, ഹിസ്ബുള്ള കമാൻഡറേയും വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രായേൽ പ്രതിരോധ സേന. പാലസ്തീൻ ഇസ്ലാമിക് ജിഹാദിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ അംഗമായ അഹമ്മദ് അൽ ദാലുവിനെയാണ് വ്യോമസേന വധിച്ചത്.
ഗാസയിലെ റഫ മേഖലയിൽ സൈനികർ തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രതിരോധ സേനയിലെ അംഗങ്ങളെ ലക്ഷ്യമിട്ട് സ്ഥാപിച്ച കുഴിബോംബുകൾ കണ്ടെത്തി തിരിച്ചറിഞ്ഞ് നശിപ്പിച്ചിരുന്നു. പിന്നാലെ മേഖലയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ ഭീകരരെ കണ്ടെത്തുകയും ആയുധങ്ങൾ നശിപ്പിക്കുകയുമായിരുന്നു. അതേസമയം തെക്കൻ ലെബനനിലെ ബരാചിറ്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ കമാൻഡർ അബു അലി റിദയും കൊല്ലപ്പെട്ടു.
സൈന്യത്തിനെതിരെ റോക്കറ്റ്, ആന്റി-ടാങ്ക് മിസൈൽ ആക്രമണങ്ങൾ പദ്ധതിയിട്ട് നടപ്പിലാക്കിയിരുന്നത് ഇയാളുടെ നേതൃത്വത്തിലായിരുന്നുവെന്ന് ഐഡിഎഫ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ലെബനനിൽ പലയിടങ്ങളിലും സൈന്യം തിരച്ചിൽ തുടരുകയാണ്. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ഉൾപ്പെടെ തകർത്താണ് സൈന്യം മുന്നോട്ട് പോകുന്നത്. തിരച്ചിൽ നടത്തുന്ന പല സ്ഥലങ്ങളിൽ നിന്നും വലിയ ആയുധശേഖരങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.















