കോൺടാക്ട് ലെൻസ് കണ്ണിൽ നിന്ന് മാറ്റാതെ നീന്താനിറങ്ങിയ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു. അണുബാധയെ തുടർന്നാണ് കാഴ്ചയ്‌ക്ക് തകരാർ സംഭവിച്ചത്. യുഎസിലെ അലബാമയിലാണ് സംഭവം. 23കാരിയായ ബ്രൂക്ലിൻ മക്കാസ്ലൻഡിനാണ് ദാരുണ അനുഭവമുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സുഹൃത്തുക്കളോടൊപ്പമാണ് ബ്രൂക്ലിൻ അലബാമയിലെത്തുന്നത്. അമീബയുടെ വിഭാഗത്തിൽ പെട്ട അകാന്തമീബ കെരാറ്റിറ്റിസ് ബ്രൂക്ലിന്റെ കോർണിയയെ തകരാറിലാക്കുകയായിരുന്നു.
അണുബാധ കണ്ടെത്താൻ വൈകിയതാണ് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തിച്ചതെ്‌നനാണ് വിവരം. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വേദനയെന്നാണ് ബ്രൂക്ലിൻ തനിക്കുണ്ടായ അനുഭവത്തെ വിശേഷിപ്പിച്ചത്. ബ്രൂക്ലിന്റെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായി. അപൂർവ്വമായി മാത്രമാണ് ഈ അണുബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
അതുകൊണ്ട് തന്നെ ഇതിന്റെ ചികിത്സയ്‌ക്ക ആവശ്യമായ തുള്ളിമരുന്ന് യുകെയിൽ മാത്രമാണ് നിർമ്മിക്കുന്നത്. നിലവിൽ ഡാലസിലാണ് ബ്രൂക്ലിൻ ചികിത്സ തേടിയിട്ടുള്ളത്. ഓരോ 30 മിനിറ്റ് ഇടവേളകളിലും നിലവിൽ മരുന്ന് ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. കോൺടാക്ട് ലെൻസ് ധരിച്ച് നീന്താൻ ഇറങ്ങിയതാണ് അണബാധ രൂക്ഷമാകാൻ കാരണമായതെന്ന് ഡോക്ടർമാർ പറയുന്നു.
യുഎസിൽ ഈ അണുബാധ റിപ്പോർട്ട് ചെയ്ത 90 ശതമാനം കേസുകളിലും കോൺടാക്ട് ലെൻസ് ധരിച്ചവർ ആയിരുന്നു. കൂടുതൽ നേരം കോൺടാക്ട് ലെൻസുകൾ ധരിക്കുക, വൃത്തിയായി സൂക്ഷിക്കാതിരിക്കുക, നീന്തുമ്പോഴും കുളിക്കുമ്പോഴും കോൺടാക്ട് ലെൻസുകൾ ധരിക്കുക തുടങ്ങിയവ അണുബാധ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു,















