ബെംഗളൂരു ; പുല്ല് വെട്ടാൻ പോയ സ്ത്രീയെ പുലി കടിച്ചു കൊന്നു . ബെംഗളൂരു റൂറൽ നെലമംഗല താലൂക്കിൽ ഗൊല്ലറഹട്ടിയിലെ കമ്പളുവിലാണ് സംഭവം . കരിമമ്മ (45) ആണ് കൊല്ലപ്പെട്ടത് .
വീടിന് സമീപത്തെ കൃഷിയിടത്തിൽ പുല്ല് വെട്ടാൻ പോയതായിരുന്നു കരിമമ്മ . വനത്തോട് ചേർന്ന ഇടമായതിനാൽ പലപ്പോഴും ഇവിടെ പുള്ളിപ്പുലികൾ എത്താറുണ്ട്. സമീപകാലത്ത് ഗ്രാമവാസികൾക്ക് സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പുല്ല് വെട്ടാൻ പോയ കരിമമ്മയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ തിരച്ചിൽ നടത്തുകയും പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
പിന്നാലെ ടാസ്‌ക് ഫോഴ്‌സിന്റെ 30 അംഗ സംഘവും വനംവകുപ്പിലെ 10 ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. തുടർന്ന് ഇവർ സംസ്ക്കാര ചടങ്ങുകൾ നടത്തുന്നതിനിടെയാണ് ചിതയിൽ വച്ച മൃതദേഹത്തിന് സമീപത്തേയ്‌ക്ക് വീണ്ടും പുലി എത്തിയത് . മൃതദേഹം കൊണ്ടുപോകാൻ ശ്രമിക്കവേ നാട്ടുകാർ വടികളും , പന്തവും , കല്ലുകളുമായി എത്തി പുലിയെ വിരട്ടി ഓടിക്കുകയായിരുന്നു.















