പത്തനംതിട്ട: പ്രസാദങ്ങളിൽ ചേരുവകൾ വെട്ടിച്ചുരുക്കാൻ നീക്കം. അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. നിലയ്‌ക്കൽ, പന്തളം, എരുമേലി ക്ഷേത്രങ്ങൾക്കാണ് നിർദ്ദേശം.
ശർക്കര, ചുക്ക്, ഏലയ്ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണമെന്നാണ് നിർദ്ദേശത്തിലുള്ളത്. ശബരിമലയേക്കാൾ വിലക്കുറവിലാണ് ഈ ക്ഷേത്രങ്ങളിൽ അപ്പവും അരവണയും വിൽക്കുന്നത്. എന്നാൽ വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റോ മറ്റ് ഭാരവാഹികളോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്തതെന്ന പരാതി ഉയരുന്നതിനിടയിലാണ് പുതിയ നിർദ്ദേശം. പ്രസാദത്തിന്റെ ഗുണനിലവാരത്തെ തന്നെ സാരമായി ബാധിക്കാൻ നീക്കം ഇടയാക്കുമെന്ന ആക്ഷേപം ശക്തമാണ്. കൊച്ചി സ്വദേശികൾക്കാണ് പൂപ്പൽ പിടിച്ച ഉണ്ണിയപ്പം ദേവസ്വം ബോർഡ് വിതരണം ചെയ്തത്. സംഭവം ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. വിഷയം തിങ്കളാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും.















