തിരുവനന്തപുരം: ഐടിഐകളിൽ ആർത്തവ അവധി പ്രഖ്യാപിച്ച് സർക്കാർ. രണ്ട് ദിവസത്തെ അവധിയാണ് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. ശനിയാഴ്ച അവധി ദിവസമാക്കിയതായും മന്ത്രി വ്യക്തമാക്കി. ഇതുവരെ ഐടിഐകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമായിരുന്നു. ഇത് നിർത്തലാക്കാനും തീരുമാനമായി.
വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളിൽ പോലും വനിതാ ട്രെയിനികൾ നിലവിലുണ്ട്. ആർത്തവ ദിവസങ്ങളിൽ പെൺകുട്ടികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇത് സംബന്ധിച്ച് പരാതികളും ഉയർന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സംസ്ഥാനത്തെ മുഴുവൻ ഐടിഐകളിലും രണ്ട് ദിവസത്തെ ആർത്തവ അവധി നൽകാൻ തീരുമാനമായത്. സമാന രീതിയിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഉൾപ്പടെ ആർത്തവ അവധി നടപ്പിലാക്കുമോയെന്നാണ് നോക്കികാണുന്നത്.
ഐടിഐ ട്രെയിനികൾക്ക് പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഷിഫ്റ്റുകൾ ക്രമീകരിക്കുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 വരെയാണ്. ട്രെയിനികൾക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവർക്ക് ഷോപ്പ് ഫ്ളോർ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്സുകൾ എന്നിവയ്‌ക്കായും മറ്റു പാഠ്യേതര പ്രവർത്തനങ്ങൾക്കായും ഈ ശനിയാഴ്ചകൾ ഉപയോഗപ്പെടുത്താവുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.















