മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. കോൺഗ്രസിന്റെ അമിത ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമെന്ന് ശിവസേന(ഉദ്ധവ്പക്ഷം) നേതാവായ അംബാദാസ് ദൻവെ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുറച്ച് സീറ്റുകൾ കിട്ടിയപ്പോൾ കോൺഗ്രസിന് അമിത ആത്മവിശ്വാസമായെന്നും, ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം നടത്തിയിരുന്നുവെങ്കിൽ മഹാവികാസ് അഘാഡിക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കുമായിരുന്നു എന്നും അംബാദാസ് ദൻവെ പറഞ്ഞു.
” ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിന് അമിത ആത്മവിശ്വാസമായിരുന്നു. ജമ്മു കശ്മീർ, ഹരിയാന, മഹാരാഷ്‌ട്ര ഇവിടെ എല്ലാം കോൺഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നു. ജാർഖണ്ഡിൽ ജെഎംഎം അവരുടെ ശക്തി വച്ച് മുന്നോട്ട് പോയി. ഭരണവിരുദ്ധ തരംഗം ഉണ്ടായിരുന്നിട്ട് കൂടി ഹരിയാനയിൽ കോൺഗ്രസിന് അത് മുതലാക്കാനായില്ല. അവിടെ ബിജെപി തുടർച്ചയായ മൂന്നാം വിജയം നേടി. ജമ്മു കശ്മീരിൽ ജമ്മു മേഖല ബിജെപി തൂത്തുവാരി. അവിടെയും നേട്ടമുണ്ടാക്കുന്നതിൽ കോൺഗ്രസിന് വീഴ്ച സംഭവിച്ചു.
പല സീറ്റുകളും അവർക്ക് വിജയ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടത്. സംഭാജി നഗർ സീറ്റിൽ അവർക്ക് വെറും 5500 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നന്നായി പ്രവർത്തിക്കുന്നതിന് പകരം കോൺഗ്രസ് നേതാക്കൾ സത്യപ്രതിജ്ഞയ്‌ക്ക് ഇടേണ്ട വസ്ത്രം തുന്നുകയായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് മുൻപ് തന്നെ ചില കോൺഗ്രസ് നേതാക്കൾ മന്ത്രിസ്ഥാനത്തെ കുറിച്ച് ചർച്ച തുടങ്ങിയിരുന്നു.
പത്തോളം നേതാക്കളാണ് മുഖ്യമന്ത്രി സ്ഥാനം മോഹിച്ച് അവിടെ ഉണ്ടായിരുന്നത്. ഒരുപക്ഷേ മഹാവികാസ് അഘാഡി ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടിയിരുന്നുവെങ്കിൽ വലിയൊരു ശതമാനം വോട്ടുകൾ കൂടി സമാഹരിക്കാമായിരുന്നു. 2019 മുതൽ 2022 വരെ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉദ്ധവ് നടത്തിയ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് താത്പര്യം ഉണ്ടായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്‌ക്ക് മത്സരിക്കണമെന്ന വികാരം പാർട്ടിയിലെ വലിയൊരു ശതമാനത്തിനും ഉണ്ടെന്നും” ദൻവെ പറയുന്നു.















