പമ്പ: പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. തീർത്ഥാടകർ രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.
വനത്തിൽ ശക്തമായ മഴയുള്ളതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് നിർദ്ദേശം. മലയോരമേഖലയായ അത്തിക്കയം, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിൽ കൂടുതൽ അളവിൽ മഴ ലഭിച്ചിരുന്നു.
മഴ കനത്തതിനെ തുടർന്ന് മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും തിങ്കളാഴ്ച രാവിലെയും മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. കോട്ടയത്തും മലയോര യാത്രയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഡിസംബർ നാലുവരെ നിരോധിച്ചു. മഴ മുന്നറിയിപ്പ് സാഹചര്യത്തിലാണ് നടപടി.