ആലപ്പുഴ/മലപ്പുറം: മഴ ശക്തമാകാനുളള സാദ്ധ്യത മുൻനിർത്തി മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഡിസംബർ 3) അവധി പ്രഖ്യാപിച്ചു. മലപ്പുറത്ത് പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.
ജില്ലയിലെ മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണെന്ന് കളക്ടർ അറിയിച്ചു. എന്നാൽ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മലപ്പുറത്ത് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്തനിവാര അതോറിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ജില്ലയിൽ ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്‌തെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്നായിരുന്നു വിലയിരുത്തൽ.
ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്ററുകൾക്കും, അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും.
വടക്കൻ തമിഴ്‌നാടിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്ന ഫിംഗൽ ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ വടക്കൻ കേരളത്തിനും കർണാടകയ്‌ക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മഴ ശക്തമാകാനുളള സാദ്ധ്യത കൂടി പരിഗണിച്ചാണ് അവധി.
നേരത്തെ തൃശൂർ, കാസർകോഡ് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു. തൃശൂരിൽ
വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴയും കാറ്റും തുടരുന്നതിനാൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അവധിയെന്ന് കളക്ടർ അറിയിച്ചു. ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യുകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.