അമൃത്സർ: ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ വച്ചാണ് വധശ്രമമുണ്ടായത്. ക്ഷേത്രത്തിന്റെ കവാടത്തിൽ വെച്ച് മധ്യവയസ്കനായ അക്രമി അകാലിദൾ നേതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ക്ഷേത്രം ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് അക്രമിയെ പിടികൂടി കീഴ്‌പ്പെടുത്തി.
ആക്രമണ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കൈയിൽ കുന്തം പിടിച്ച് നീല ‘സേവാദർ’ യൂണിഫോമിൽ വീൽചെയറിൽ ക്ഷേത്ര കവാടത്തിലിരിക്കുന്ന ബാദലിനെ വീഡിയോയിൽ കാണാം. സംഭവം നടക്കുമ്പോൾ നരേൻ സിംഗ് ചൗര സുഖ്ബീർ സിംഗ് ബാദലിന്റെ അടുത്ത് നിൽക്കുകയായിരുന്നു. ഇയാൾ അപ്രതീക്ഷിതമായി തോക്ക് പുറത്തെടുത്ത് ബാദലിന് നേരെ വെടിയുതിർത്തപ്പോൾ സമീപത്ത് നിന്നിരുന്ന കാവൽക്കാർ ഇയാളെ തട്ടിമാറ്റുകയായിരുന്നു.
നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന നരേൻ സിംഗ് ചൗരയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മതപരമായ ശിക്ഷയുടെ ഭാഗമായി ക്ഷേത്ര കവാടത്തിന് പുറത്ത് കാവൽക്കാരനായി സേവനമനുഷ്ഠിക്കുകയായിരുന്നു സുഖ്ബീർ ബാദൽ. ഇതിനിടയിലാണ് ആക്രമണം. നേതാവ് സുരക്ഷിതനാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മറ്റാർക്കും ആളപായമില്ല.















