പത്തനംതിട്ട: നാടൻ നെൽവിത്തുകൾ കൊണ്ട് യേശുദേവന്റെ ചിത്രം വരച്ചുള്ള കരനെൽകൃഷി ശ്രദ്ധേയമാകുന്നു. പുല്ലാട് അജയകുമാർ വല്ലുഴത്തിലിന്‍റെ ഫാമിലാണ് ഈ അദ്‌ഭുതദൃശ്യങ്ങൾ. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് ഇവിടെ.

ചിത്രം വരച്ചിരിക്കുന്നത് പോലെയുള്ള ഈ നെൽകൃഷി കൃഷിയിലൂടെ യേശുദേവനുള്ള സമർപ്പണവും ഉദ്ദേശിച്ചാണ് ചെയ്തിരിക്കുന്നത്. മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി നടത്തിയത്. ആയുർവേദ ചികിത്സയുടെ അവിഭാജ്യ ഘടകമായ പരമ്പരാഗത നെൽവിത്തുകളായ രക്തശാലി മുതൽ കൊടുക്കണ്ണി വരെയുള്ള ഇരുപതോളം നെൽവിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്. കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ, ചർമ്മം മുതൽ പേശികൾ വരെയുള്ള ആരോഗ്യത്തിന് ഒക്കെ അനുയോജ്യമായതാണ് ഈ നാടൻ നെൽവിത്തുകൾ. നാടൻ പശുക്കളുടെ ചാണകവും, മൂത്രവും അടക്കമുള്ള ജൈവ വളങ്ങളാണ് വളമായി നൽകുന്നത്.

ആറന്മുളയിലെ കർഷകനായ ഉത്തമന്റെയും, കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും
അജയകുമാറിന്‍റെ ഈ കരനെൽകൃഷിക്ക് പൂർണ്ണ പിന്തുണയായി ഉണ്ട്. കരഭൂമി ജൈവകൃഷിയിലൂടെ ഔഷധ സമ്പന്നമാക്കുക എന്ന ലക്‌ഷ്യവും കൂടി ഈ കൃഷിക്ക് പിന്നിലുണ്ട്.
Photo Courtesy















