ധാക്ക: ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ അടുത്തതും ശക്തവുമാണെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഹമ്മദ് യൂനുസിന്റെ പരാമർശം. ഇന്ത്യയും ബംഗ്ലാദേശും നല്ല അയൽക്കാരാണെന്നും എന്നാൽ അതിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കണമെന്നും യൂനുസ് പറഞ്ഞു. ഓഗസ്റ്റ് എട്ടിന് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന ആദ്യ ഉന്നതതല നയതന്ത്ര ഇടപെടലാണിത്.
മുഹമ്മദ് യൂനുസിന് പുറമെ ബംഗ്ലാദേശിന്റെ വിദേശകാര്യ ഉപദേഷ്ടാവ് എം ഡി തൗഹിദ് ഹുസൈനുമായും മിസ്രി കൂടിക്കാഴ്ച നടത്തി. ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിന് പിന്നാലെ രാജ്യത്ത് ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചിരുന്നു. ആക്രമണമുണ്ടായതിന് പിന്നാലെ ഷെയ്ഖ് ഹസീന ഇന്ത്യയിലാണ് അഭയം പ്രാപിച്ചത്. അടുത്തിടെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ ഉണ്ടായ ആക്രമണങ്ങൾക്കെതിരെ ഷെയ്ഖ് ഹസീന നടത്തിയ പരസ്യപ്രസ്താവനകളിൽ അതൃപ്തി ഉള്ളതായും മുഹമ്മദ് യൂനുസ് പറയുന്നു.
” ഷെയ്ഖ് ഹസീന നടത്തുന്ന പ്രസ്താവനകളിൽ ഞങ്ങളുടെ രാജ്യത്തെ പൗരന്മാർ ആശങ്കയിലാണ്. കാരണം മറ്റൊരു രാജ്യത്തിരുന്ന് അവർ ബംഗ്ലാദേശിനെ വിമർശിക്കുകയാണ്. ഇത് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നതിന് മാത്രമേ കാരണമാവുകയുള്ളു. ഇന്ത്യയുമായി എല്ലാ മേഖലയിലും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. മത, ലിംഗ, വംശഭേദമന്യേ ഓരോ പൗരന്മാരേയും സംരക്ഷിക്കാനും അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനും ബംഗ്ലാദേശിലെ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത് ഒരു കുടുംബമാണ് ഒരുമിച്ച് തന്നെ മുന്നോട്ട് പോകുമെന്നും” മുഹമ്മദ് യൂനുസ് വിക്രം മിസ്രിയെ അറിയിച്ചു.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി യോജിച്ച് പ്രവർത്തിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും, ഇതിനായുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകുമെന്ന് വിക്രം മിസ്രിയും വ്യക്തമാക്കി. ” ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമില്ല. രണ്ട് രാജ്യങ്ങൾക്കും അത് ഗുണം ചെയ്യും. ഈ ബന്ധം ഇനിയും മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. കഴിഞ്ഞ മാസം ബംഗ്ലാദേശ് പൗരന്മാർക്ക് അനുവദിക്കുന്ന വിസകളുടെ എണ്ണം ഇന്ത്യ ഇരട്ടിയാക്കിയിരുന്നു. ബംഗ്ലാദേശിലെ ഏതെങ്കിലും പ്രത്യേക പാർട്ടിയുമായി ഇന്ത്യയ്ക്ക് അടുത്ത ബന്ധമുണ്ട് എന്ന രീതിയിൽ പുറത്തുവരുന്ന മാദ്ധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും” വിക്രം മിസ്രി പറഞ്ഞു. മുഹമ്മദ് യൂനുസ് അധികാരമേറ്റ ശേഷം അദ്ദേഹത്തിന് ആശംസകൾ കൈമാറിയ ആദ്യ വിദേശനേതാക്കളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും വിക്രം മിസ്രി ചൂണ്ടിക്കാട്ടി.















