ന്യൂഡൽഹി: 2020ലെ ഡൽഹി കലാപക്കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്ലിമീൻ (AIMIM). പുറത്താക്കപ്പെട്ട എഎപി കൗൺസിലർ താജിർ ഹുസൈനെയാണ് ഒവൈസിയുടെ പാർട്ടി ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. മുസ്തഫാബാദ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് താജിർ ഹുസൈൻ.
“എംസിഡി കൗൺസിലർ താഹിർ ഹുസൈൻ എഐഎംഐഎമ്മിൽ ചേർന്നു. വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്തഫബാദ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ഞങ്ങളുടെ സ്ഥാനാർത്ഥിയാകും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അനുയായികളും ഇന്ന് എന്നെ വന്നു കണ്ടു പാർട്ടിയിൽ ചേർന്നു” എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ അസദുദ്ദീൻ ഒവൈസി സ്ഥിരീകരിച്ചു.
പ്രഖ്യാപനത്തെ ബിജെപി നേതാവ് കപിൽ മിശ്ര രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. “അങ്കിത് ശർമ്മയുടെ കൊലയാളിയെയാണ് ഒവൈസി ഒപ്പം ചേർത്തിരിക്കുന്നത്. ആയുധങ്ങളും ബോംബുകളും കണ്ടെത്തിയത് താഹിർ ഹുസൈന്റെ വീട്ടിൽ നിന്നാണ്. ഡൽഹിയിലെ നൂറുകണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കാൻ ശ്രമിച്ച പ്രതി. ഒവൈസി ഒരു കാര്യം ഓർമിച്ചോളൂ. താഹിർ ഹുസൈന്റെ പേരിൽ ഡൽഹിയിൽ ഇനിയൊരു കലാപമുണ്ടായാൽ അതിന്റെ അനന്തരഫലങ്ങൾ താഹിറിന്റെ അഞ്ചു തലമുറകൾ വരെ ഓർത്തിരിക്കും,” കപിൽ ശർമ്മ പറഞ്ഞു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഹുസൈനെതിരായ എഫ്ഐആർ അടുത്തിടെ റദ്ദാക്കിയ ഹൈക്കോടതി ഇയാൾക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതേ സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഹുസൈൻ നേരത്തെ തന്നെ കുറ്റാരോപിതനാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. 2020 ഫെബ്രുവരി 24 ന് വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിലും ആക്രമണങ്ങളിലും 53 പേർ കൊല്ലപ്പെടുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു