കൃതികൾ ദേശസാല്ക്കരിക്കപ്പെടുകയെന്നതൊരു അത്യപൂർവ്വ ബഹുമതിയാണ്. ഒരു പക്ഷെ ലോകത്താദ്യമായി ആ ബഹുമതി നേടിയത് സുബ്രഹ്മണ്യ ഭാരതിയായിരിക്കും.1949-ൽ സംസ്ഥാന സർക്കാർ എല്ലാ കൃതികളും ദേശസാൽക്കരിച്ചതോടെ തമിഴ് ദേശീയകവിയും സ്വാതന്ത്ര്യ സമരസേനാനിയുമായ സുബ്രഹ്മണ്യ ഭാരതി സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മറ്റെല്ലാവരെയും കവച്ചുവെച്ചുവെന്നു പറയണം.
കേൾക്കുമ്പോൾ എളുപ്പമെന്നു തോന്നിക്കുന്ന ഈ പ്രക്രിയ പൂർത്തിയാക്കാൻ അഞ്ച് വർഷവും നാല് മുഖ്യമന്ത്രിമാരും വേണ്ടി വന്നു. ഭാരതീയാരുടെ കൃതികൾ ദേശസാൽക്കരിക്കണമെന്ന ആവശ്യം 1944-ൽ തൊട്ടേ ആരംഭിച്ചതാണ്. അക്കൊല്ലം കോയമ്പത്തൂരിൽ നടന്ന തമിഴ് എഴുത്തുകാരുടെ സമ്മേളനത്തിൽ എ.വി.ആർ. കൃഷ്ണസാമി റെഡ്ഡിയാർ ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. 1947-ൽ എട്ടയപുരത്ത് ഭാരതി മണ്ഡപത്തിന്റെ ഉദ്ഘാടന വേളയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പി.ജീവാനന്ദം ഈ ആവശ്യമുന്നയിച്ച് പ്രസംഗിച്ചു. പിന്നീട് ഒട്ടനവധി സ്വാതന്ത്ര്യസമര സേനാനികളും സാഹിത്യപണ്ഡിതരും ദേശസാൽക്കരണത്തിനായി പോരാടി.

ഇക്കാലയളവിൽ തമിഴ്‌നാട്ടിൽ ഉണ്ടായ രാഷ്‌ട്രീയ അസ്ഥിരതകൾ ഈ നീക്കത്തിന് തിരിച്ചടിയായി. എന്നിരുന്നാലും മുഖ്യമന്ത്രിമാരായ ഓമന്തൂർ പി രാമസാമി റെഡ്ഡിയാർ , സി രാജഗോപലാചാരി, കെ കാമരാജ് എന്നിവർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചൊലുത്തി. ഓമന്തൂർ രാമസ്വാമി റെഡ്ഡിയാർ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന അവിനാശലിംഗം ചെട്ടിയാരും നാടകപ്രവർത്തകനായിരുന്ന അവ്വൈ ടി.കെ. ഷൺമുഖവും ഇതിനായി കച്ച കെട്ടിയിറങ്ങി.
ഭാരതീയാർ ഗാനങ്ങളുടെ പകർപ്പവകാശം നേടിയെടുക്കുന്നതിനായി ഒരു കോർപറേറ്റ് യുദ്ധം തന്നെ അന്ന് നടന്നിട്ടുണ്ട് .ചെന്നൈയിലെ വടപളനിയിലെ എവിഎം പ്രൊഡക്ഷൻസ് സ്ഥാപകനും അന്ന് തമിഴ് സിനിമ രംഗത്തെ മുടിചൂടാമന്നനുമായിരുന്ന അവിച്ചി മെയ്യപ്പ ചെട്ടിയാരാണ് ഈ യുദ്ധത്തിലെ ഒരു പ്രധാന കണ്ണി. അക്കാലത്ത് ഇന്ത്യൻ സിനിമയിൽ ഉയിർകൊണ്ട സംഗീത വിസ്ഫോടനം മുതലാക്കാനായി ജെഷിംഗ്‌ലാൽ കെ. മേത്ത എന്ന മാർവാഡി ഭാരതീയാരുടെ ഗാനങ്ങളുടെ റെക്കോർഡിങ് അവകാശം സ്വന്തമാക്കി. തന്റെ അറിവില്ലാതെ കുടുംബ സുഹൃത്തായ പണ്ഡിറ്റ് ഹരിഹര ശർമ്മയാണ് ഈ ഇടപാട് നടത്തിയതെന്ന് കവിയുടെ അർദ്ധസഹോദരനും ഭാരതി പ്രചുരാലയത്തിന്റെ അമരക്കാരനുമായ സി.വിശ്വനാഥൻ പിന്നീട് ആരോപിച്ചിട്ടുണ്ട്. ഗ്രാമഫോണിലും മറ്റേതെങ്കിലും ശബ്ദ പ്രക്ഷേപണ ഉപകരണത്തിലും റെക്കോർഡ് ചെയ്യാനുള്ള അവകാശത്തിന്’ മൊത്തത്തിൽ 450 രൂപയും വിൽക്കുന്ന ഓരോ റെക്കോർഡിനും ഒരു അണ റോയൽറ്റിയും ഭാരതി പ്രചുരാലയത്തിന് നൽകുന്നതായിരുന്നു മേത്തയുമായുള്ള കരാർ. ഭാരതി പ്രചുരാലയത്തിന് ജെഷിംഗ്‌ലാൽ കെ. മേത്ത റോയൽറ്റി നൽകിയോ എന്ന വിശദാംശങ്ങളൊന്നും ലഭ്യമല്ല. എന്തായാലും മേത്ത താൻ നേടിയ കവിതാ രത്നങ്ങളുടെ അവകാശങ്ങൾ ഉപയോഗിച്ചില്ല എന്ന് അനുമാനിക്കണം.
1946 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുകയും ഭാരതിയുടെ പാട്ടുകളുടെ വാണിജ്യ മൂല്യം പലമടങ്ങ് വർദ്ധിക്കുകയും ചെയ്തു. 1946-ൽ സിനിമാ രാജാവ് എ വി മെയ്യപ്പ ചെട്ടിയാർ തന്റെ പുതിയ സ്റ്റുഡിയോ, “എവിഎം” എന്ന പേരിൽ കാരക്കുടിയിൽ തുറന്നു. ഭാരതം സ്വാതന്ത്ര്യത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്ന ഈ വേളയിൽ തന്റെ വരാനിരിക്കുന്ന ഒരു സിനിമയിൽ ഗാനങ്ങൾ ഉപയോഗിച്ച് ഭാരതിയുടെ ജനപ്രീതി മുതലാക്കാമെന്ന് മെയ്യപ്പ ചെട്ടിയാർ കരുതി. യുദ്ധകാലത്തും തൊട്ടുപിന്നാലെയും പൂഴ്‌ത്തിവയ്പ്പും കരിഞ്ചന്തയും വ്യാപകമായിരുന്നതിന്റെ പശ്ചാത്തലത്തിൽ ‘ നാം ഇരുവർ’ എന്ന സിനിമ നിർമ്മിക്കുവാൻ അദ്ദേഹം ഒരുങ്ങി. മഹാകവി ഭാരതിയുടെ ഗാനങ്ങൾ അതിൽ ഉൾപ്പെടുത്തിയാൽ വലിയ ഹിറ്റായി മാറും എന്നു അദ്ദേഹം കണക്കു കൂട്ടി . ഇതോടെ സുബ്രഹ്മണ്യ ഭാരതിയുടെ ഗാനങ്ങളുടെയും കൃതികളുടെയും റെക്കോർഡിങ് സംപ്രേക്ഷണ അവകാശം സ്വന്തമാക്കാൻ അദ്ദേഹം തുനിഞ്ഞിറങ്ങി.

ഈ അവകാശം ജെഷിംഗ്‌ലാൽ മേത്തയുടെ കൈവശമാണെന്ന് മെയ്യപ്പൻ കണ്ടെത്തി. ആ ഗുജറാത്തി വ്യവസായിയുമായി ഒരു വിലപേശലിന് മെയ്യപ്പപ്പൻ ഒരുങ്ങി. എന്നാൽ ഏതാണ്ട് 12 വര്ഷം പഴക്കമുള്ള തന്റെ നിർജീവ നിക്ഷേപം മുതലാക്കാൻ തന്നെ ജെഷിംഗ്‌ലാൽ മേത്ത തീരുമാനിച്ചു. ഏറെ കടുത്ത സമ്മർദ്ദ തന്ത്രങ്ങൾക്കൊടുവിൽ ഭാരതിയുടെ മരണത്തിന് കാൽനൂറ്റാണ്ടിനുശേഷം 1946 സെപ്തംബറിൽ 9500 രൂപയ്‌ക്ക് ഭാരതീയാർ കൃതികളുടെ റെക്കോർഡിങ് പ്രക്ഷേപണ അവകാശം എ വി മെയ്യപ്പ ചെട്ടിയാർ നേടി.
ഇതിനിടെയാണ് തിരുവനന്തപുരം കണ്ണുസ്വാമി ഷൺമുഖം എന്ന അവ്വൈ ഷണ്മുഖത്തിന്റെ രംഗപ്രവേശം. അവ്വൈ ടി കെ ഷൺമുഖത്തിന്റെ അഭ്യർത്ഥന മാനിച്ച് സംസ്ഥാന സർക്കാർ പ്രസിദ്ധീകരണാവകാശം ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മദ്രാസ് പ്രസിഡൻസിയുടെ മുഖ്യമന്ത്രി ഓമന്തൂർ രാമസാമി റെഡ്ഡിയാരുടെ വ്യക്തിപരമായ ഇടപെടലിനെത്തുടർന്ന് മെയ്യപ്പ ചെട്ടിയാർ തന്റെ അവകാശം ഉപേക്ഷിച്ചു. കവിയുടെ കൃതികൾ പ്രസിദ്ധീകരിക്കുന്ന ഭാരതി പ്രാസുരാലയം നടത്തിക്കൊണ്ടിരുന്ന ഭാരതിയുടെ ഇളയ സഹോദരൻ വിശ്വനാഥ അയ്യരിൽ നിന്ന് പ്രസിദ്ധീകരണാവകാശവും സർക്കാർ നേടിയെടുത്തു.
മഹാകവിയുടെ ധർമ്മപത്നിയായിരുന്ന ചെല്ലമ്മാളിനും പെൺമക്കളായ തങ്കമ്മാളിനും ശകുന്തളയ്‌ക്കും അവകാശങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ശകുന്തളയുടെ വിവാഹച്ചെലവിനായി അവർ ആ പകർപ്പവകാശം വിറ്റിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്തായാലും പിന്നീട് സർക്കാർ നീക്കത്തെ പിന്തുണച്ച് അവർ ആ അവകാശം രേഖാമൂലം സർക്കാരിന് നൽകി. സർക്കാർ ഭാരതിയുടെ ഭാര്യയ്‌ക്കും രണ്ട് പെൺമക്കൾക്കും 5,000 രൂപ വീതം നൽകി, വിശ്വനാഥ അയ്യർക്ക് 15,000 രൂപയും ലഭിച്ചു.

സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ സമസ്ത അവകാശവും സർക്കാർ നേടിയതായി 1949 മാർച്ച് 12-ന് അവിനാശിലിംഗം ചെട്ടിയാർ നിയമസഭയിൽ പ്രഖ്യാപിച്ചു. മറ്റുള്ളവർക്ക് കൃതികൾ പ്രസിദ്ധീകരിക്കാനുള്ള അവകാശം പ്രഖ്യാപിച്ചത് പിന്നെയും ആറ് വർഷങ്ങൾക്കു ശേഷം 1955 മാർച്ചിൽ കാമരാജ് മന്ത്രിസഭയുടെ കാലത്ത് അന്നത്തെ ധനമന്ത്രി സി.സുബ്രഹ്മണ്യമാണ്. അങ്ങനെ ഭാരതീയാർ കൃതികൾ പൊതു സ്വത്തായി മാറി. തമിഴ് പ്രസാധന രംഗത്ത് ഭാരതിയുടെ കൃതികൾ ഇന്നും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കപ്പെടുന്നുണ്ട്.
തന്റെ രചനകളിലൂടെ ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം ആഘോഷിച്ച ഭാരതി സാധാരണക്കാരുടെ ഭാഷയാണ് ഉപയോഗിച്ചത്. ഇത് അദ്ദേഹത്തിന്റെ കവിതകൾക്ക് സാർവ്വത്രിക സ്വീകാര്യത നേടിക്കൊടുത്തു.ശൈശവ വിവാഹത്തെ എതിർത്ത ഭാരതി സ്ത്രീ ശാക്തീകരണത്തിന്റെ ശക്തമായ വക്താവായിരുന്നു. ജാതി വ്യവസ്ഥയെ അപലപിച്ച അദ്ദേഹം സാമൂഹികവും മതപരവുമായ പരിഷ്കാരങ്ങൾക്ക് ആഹ്വാനം ചെയ്തു.സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റർ നിവേദിതയെ അദ്ദേഹം തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ചു.
പാഞ്ജലി സഭ, കണ്ണൻ പാട്ട്, കുയിൽ പാട്, പാപപാട്ട്, ചിന്നഞ്ചിരു കിളിയെ, വിനായഗർ നന്മനിമലൈ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളിൽ ചിലതാണ്. പതഞ്ജലിയുടെ യോഗസൂത്രങ്ങളും ഭഗവദ് ഗീതയും അദ്ദേഹം തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
ഇന്ന് സുബ്രഹ്മണ്യ ഭാരതിയുടെ 142 – )o ജന്മ വാർഷികമാണ്.1882 ഡിസംബർ 11-ന് മദ്രാസ് പ്രസിഡൻസിയിലെ തിരുനെൽവേലി ജില്ലയിലെ എട്ടയപുരം ഗ്രാമത്തിൽ ( ഇന്നത്തെ തൂത്തുക്കുടി ജില്ല ) ചിന്നസ്വാമി അയ്യരുടെയും ലക്ഷ്മി അമ്മാളിന്റെയും മകനായാണ് സുബ്രഹ്മണ്യൻ ജനിച്ചത്.
എഴുതിയത്
രഞ്ജിത് കാഞ്ഞിരത്തിൽ















