ന്യൂഡൽഹി: പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സുപ്രധാന ചുവടുവയ്പ്പുമായി ഭാരതം. 12 സുഖോയ് യുദ്ധവിമാനം വാങ്ങാനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി പ്രതിരോധമന്ത്രാലയം കരാർ ഒപ്പിട്ടു. 13,500 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്.
62.6 ശതമാനം തദ്ദേശീയ ഘടകങ്ങളാകും വ്യോമസേനയ്‌ക്കായി നിർമിക്കുന്ന റഷ്യൻ നിർമിത Su-30 MKI യുദ്ധവിമാനത്തിലുണ്ടാവുക. ഇന്ത്യയുടെ സ്വാശ്രയ കുതിപ്പിലേക്കൊരു പെൻതൂവൽ കൂടിയാകും പുതിയ കരാർ. എച്ച്എഎല്ലിന്റെ നാസിക് ഡിവിഷനിലാകും സുഖോയ് വിമാനങ്ങൾ നിർമിക്കുകയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിൽ സവ്യക്തമാക്കുന്നു.
നിലവിൽ 259 സുഖോയ്- 30 വിമാനങ്ങളാണ് വ്യോമസേനയ്‌ക്കുള്ളത്. സേനയുടെ നട്ടെല്ലായി മാറിയ സുഖോയിക്കായി ഇന്ത്യ ഇതുവരെ 12 ബില്യൺ ഡോളറാണ് റഷ്യയ്‌ക്കായി നൽകിയിട്ടുള്ളത്. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് Su-30MKI. വിവിധ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചുവരുന്നു. ഒരേ സമയം നിരീക്ഷണത്തിനും പ്രതിരോധത്തിനും സുഖോയ് ഇന്ത്യൻ സേനയെ സഹായിക്കുന്നു.















