ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ അറസ്റ്റ് ഹൃദയഭേദകമെന്ന് പുഷ്പ 2 നായിക രശ്മിക മന്ദാന. കാണുന്നതൊന്നും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്ന് രശ്മിക ഇൻസ്്റ്റഗ്രാമിൽ കുറിച്ചു. സംഭവിച്ചത് നിർഭാഗ്യകരവും അങ്ങേയറ്റം ദു:ഖകരവുമാണെന്നും രശ്മിക കൂട്ടിച്ചേർത്തു.
എല്ലാത്തിനും ഒരു വ്യക്തിയുടെ മേൽ പഴിചാരുന്നത് നിരാശാജനകമാണ്. ഈ സാഹചര്യം അവിശ്വസനീയവും ഹൃദയഭേദകവുമാണെന്നും രശ്മിക കൂട്ടിച്ചേർത്തു. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു താരത്തിന്റെ പ്രതികരണം. പുഷ്പ 2 റിലീസിന് മുന്നോടിയായി നടന്ന പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്റർ പരിസരത്തുണ്ടായ തിക്കിലും തിരക്കിലും ഒരാൾ കൊല്ലപ്പെട്ട കേസിലാണ് അല്ലു അർജ്ജുൻ അറസ്റ്റിലായത്.
ഡിസംബർ നാലിനായിരുന്നു സംഭവം. ഭാര്യ അല്ലു സ്‌നേഹ റെഡ്ഡിക്കും ചിത്രത്തിലെ നായിക രശ്മികയ്‌ക്കും ഒപ്പം അല്ലു അർജ്ജുൻ തിയറ്ററിലെത്തിയിരുന്നു. അല്ലു അർജ്ജുനെ കാണാനായി ആരാധകരും വൻതോതിൽ തിയറ്റിൽ തടിച്ചുകൂടി. ഇതിനിടെയാണ് തിക്കും തിരക്കും ഉണ്ടായത്. മകനൊപ്പം അല്ലു അർജ്ജുനെ കാണാനെത്തിയ ആരാധികയാണ് സംഭവത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ തിയറ്റർ ഉടമകൾക്കും അല്ലു അർജ്ജുനുമെതിരെ പൊലീസ് കേസെടുത്തു.
തുടർന്നാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നമ്പളളി കോടതിയിൽ ഹാജരാക്കിയ അല്ലു അർജ്ജുനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു.















