കോഴിക്കോട് : സംസ്ഥാനത്തെ അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നത് വിവാദമാകുന്നു. പ്ലസ് വണ്ണിന്റെ അർദ്ധ വാർഷിക കണക്കു പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകൾ ആണ് ചോർന്നത്. ഒരു സ്വകാര്യ ഓൺലൈൻ ട്യൂഷൻ സെന്ററിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. പരീക്ഷയുടെ ചോദ്യങ്ങളുടെ മാതൃക എന്ന രീതിയിലാണ് ഇത് പുറത്തുവന്നത്.
പ്ലസ് വണ്ണിന്റെ കണക്ക് പരീക്ഷ വ്യാഴാഴ്ചയായിരുന്നു.ഈ പരീക്ഷയ്‌ക്ക് വന്ന 23 മാർക്കിന്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി തന്നെ ഒരു സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വരികയായിരുന്നു. ബുധനാഴ്ച നടന്ന എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയിൽ 70 ശതമാനം ചോദ്യങ്ങളും ഓൺലൈൻ ചാനൽ മാതൃക എന്ന രീതിയിൽ പുറത്തുവിട്ടു.
ഉറപ്പായും ചോദിക്കുന്ന ചോദ്യങ്ങൾ എന്ന പേരിൽ ചോദ്യത്തിന്റെ ക്രമം പോലും തെറ്റാതെ ചർച്ച ചെയ്യുന്ന വീഡിയോ ഒന്നേകാൽ ലക്ഷത്തിലധികം പേരാണ് കാണുകയും പങ്കുവയ്‌ക്കുകയും ചെയ്തത്. ഫോണിലൂടെയും സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും കുട്ടികൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോദിച്ചത് സംശയത്തിനിടയാക്കിയിരുന്നു. പിന്നീട് പിറ്റേദിവസം ചോദ്യപേപ്പർ കണ്ടപ്പോഴാണ് ഇതിനു പിന്നിലെ കള്ളക്കളികളെ കുറിച്ച് അധ്യാപകർക്ക് ബോധ്യമായത്. കഴിഞ്ഞവർഷത്തെ ക്രിസ്മസ് പരീക്ഷയ്‌ക്കും ഇക്കഴിഞ്ഞ ഒന്നാം പാദവാർഷിക പരീക്ഷക്കും ഇത്തരത്തിലുള്ള ചോദ്യപേപ്പർ വിവാദങ്ങൾ ഉയർന്നിരുന്നു. പരീക്ഷയ്‌ക്ക് പഠിക്കാതെ ഓൺലൈൻ പ്രവചനത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി നടക്കുന്ന വാർഷിക പരീക്ഷയുടെ വിശ്വാസ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടത്തിപ്പിൽ ദേശീയ അധ്യാപക പരിഷത്ത് പ്രതിഷേധിച്ചു. സമയബന്ധിതമായി പാഠഭാഗങ്ങൾ തീർത്തു പരീക്ഷക്ക് തയ്യാറാക്കിയ വിദ്യാർത്ഥികളുടെ കൈവശം തങ്ങൾ കാണുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പറുകൾ ലഭിച്ചത് അധ്യാപകർക്കിടയിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് എന്നും എൻ ടി യു പ്രസ്താവനയിൽ അറിയിച്ചു.
പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികൾക്കു പിന്നിൽ ഉന്നതങ്ങളിൽ സ്വാധീനമുള്ള ചോദ്യപേപ്പർ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരും ട്യൂഷൻ ലോബികളുമാണ്. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നുവെങ്കിലും ഭരണക്കാരുടെ പിന്നണിയാളുകളായതിനാൽ നടപടിക്രമങ്ങൾ കടലാസിലൊതുങ്ങി. ട്യുഷൻ സെൻ്ററുകളെയും സ്വകാര്യസ്കൂളുകളെയും സഹായിക്കുന്ന ഒരു സമാന്തര മാഫിയാസംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അക്കാദമിക രംഗത്തുണ്ടാക്കുന്ന നിരന്തര വിവാദങ്ങളും ചോദ്യപേപ്പർ അട്ടിമറികളും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിൻറ്റ കെടുകാര്യസ്ഥതയെയാണ് തുറന്നു കാട്ടുന്നത്. ഇടതു സർക്കാരിൻ്റ മൂടുതാങ്ങികളായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി സുതാര്യവും നീതിയുക്തവുമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ചോദ്യപേപ്പറിനൊപ്പം നല്കിയ വികലമായ ഭാരതമാപ്പ് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പ്രത്യേക പ്രദേശങ്ങളുടെ സവിശേഷതകൾ പഠിപ്പിക്കാനെന്ന പേരിൽ ഭൂപടത്തിൻ്റ അതിർ വരമ്പുകളൊഴിവാക്കി നല്കുന്ന പതിവു രീതികൾക്കെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് പല സംഘടനകളും. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നേരിടേണ്ടി വരുമെന്നും കേരള സർക്കാരിൻറ്റ കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി വിദ്യാഭ്യാസ വകുപ്പ് മാറിയെന്നും എൻ ടി യു സംസ്ഥാനജന: സെക്രട്ടറി ടി. അനൂപ് കുമാർ ആരോപിച്ചു.
ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കോഴിക്കോട് പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ പൊതുവിദ്യാഭ്യാസ വകുപ്പിനും പോലീസിനും പരാതി നൽകി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും മനോജ് കുമാർ ആവശ്യപ്പെട്ടു..
ചോദ്യപേപ്പർ ചോർച്ചയിൽ കെ പി എസ് ടി എ, എ എച്ച് എസ് ടി എ, എന്നീ സംഘടനകളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.















